
പിഎം ശ്രീ:കോൺഗ്രസിൽ ഭിന്നത; കേന്ദ്ര ഫണ്ട് വെറുതേ കളയേണ്ടെന്ന് സതീശൻ;പദ്ധതി CPIM-BJP ഡീലെന്നു കെ സി വേണുഗോപാൽ
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിലും ഭിന്നത. വിഷയത്തില്‍ എതിര്‍ അഭിപ്രായങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തി. പിഎം ശ്രീയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കേന്ദ്ര ഫണ്ടല്ലേ വെറുതേ കണ്ടയേണ്ടല്ലോ എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.
'കേന്ദ്ര സര്‍ക്കാരിന്റെ പേര് ആരോഗ്യ കേന്ദ്രങ്ങളുടെ ബോര്‍ഡിലെഴുതാന്‍ വേറെ ആളെ നോക്കിയാല്‍ മതിയെന്ന് പറഞ്ഞവരാണ് രണ്ട് കൊല്ലത്തിന് ശേഷം അതേ പേര് എഴുതിയത്. രണ്ട് കൊല്ലത്തെ കാശ് പോയി എന്നതാണ് അതിലുണ്ടായ നഷ്ടം. പിഎം ശ്രീയില്‍ ഒരുപാട് നിബന്ധനകളുണ്ട്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം അടിച്ചേല്‍പിക്കാനുള്ള അജണ്ടയാണ്. എന്നാല്‍ സര്‍ക്കാന്‍ മുന്നോട്ടിറങ്ങി അത്തരം നിബന്ധനകളെ ഒഴിവാക്കി കേന്ദ്രത്തില്‍നിന്ന് പണം വാങ്ങുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. കേന്ദ്രത്തിന്റെ പണം മോദിയുടെ വീട്ടിലെ പണമല്ല, നമ്മുടെ നികുതി പണമാണ്. പക്ഷെ പണം തരുന്നതിനൊപ്പം ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കരുത്', വി ഡി സതീശന്‍ പറഞ്ഞു.
ബിജെപി-സിപിഐഎം ഡീലിന്റെ ഭാഗമായാണ് പദ്ധതി എന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്. 'പിഎം ശ്രീ ഒറ്റയ്ക്കല്ല. കേരളത്തില്‍ കഴിഞ്ഞ കുറച്ചുനാളുകളായി സിപിഐഎം-ബിജെപി ഡീലാണ്. അതില്‍ ഒന്നാണ് പിഎം ശ്രീ പദ്ധതി എന്ന് കരുതിയാല്‍ മതി. മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് വന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മറച്ചുവെച്ചതും സിപിഐഎം മറച്ചുവെച്ചതും നമുക്ക് മനസിലാക്കാന്‍ പറ്റും. ലാവ്‌ലിന്‍ കേസ് നാല്‍പത് തവണ മാറ്റിവെയ്ക്കുന്നത് നമുക്ക് മനസിലാക്കാന്‍ പറ്റും. ഇങ്ങനെ എടുത്ത് നോക്കിയാല്‍ ഒരു പരമ്പര തന്നെയുണ്ട്. അതില്‍പ്പെട്ട ഒന്നാണ് പിഎം ശ്രീ പദ്ധതി', കെ സി വേണുഗോപാല്‍ പറഞ്ഞു.