
അതുല്യയുടെ മരണം: പ്രതി സതീഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മാറ്റി വച്ചു
കൊല്ലം സ്വദേശി അതുല്യ ഷാർജയിൽ ജീവനൊടുക്കിയ കേസിലെ പ്രതി സതീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നത് 23 ലേക്ക് മാറ്റി. ഫൊറൻസിക് പരിശോധനാ ഫലം വൈകുന്നതിനാലാണ് കേസ് മാറ്റിയത്. 23 ന് കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചു.
അതുല്യയെ മർദ്ദിക്കുന്ന ദൃശ്യങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനാണ് ഫോറൻസിക് പരിശോധന. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. സതീഷിനെതിരെ കൊലപാതക കുറ്റത്തിന് തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. അതുല്യയുടേത് തൂങ്ങിമരണം ആണെന്നാണ് കോൺസുലേറ്റ് നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നും ചൂണ്ടിക്കാട്ടിയാണ് വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചത്.
അതുല്യയുടെ മരണം കൊലപാതകം ആണെന്നാണ് മാതാപിതാക്കളുടെ പരാതി. പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ജൂലൈ 19നാണ് അതുല്യയെ ഷാർജയിലെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ അതുല്യയെ ക്രൂരമായി സതീഷ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.