
സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുക്കൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു
വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്: മുഖ്യമന്ത്രി
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിർമിച്ച മികച്ച പച്ചത്തുരുത്തുകൾക്കുള്ള പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണ രംഗത്ത് കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പുരസ്‌കാരങ്ങൾ പ്രചോദനമായി മാറട്ടെയെന്നും പുരസ്‌കാര ജേതാക്കളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃകയായിത്തീരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ലോക ഓസോൺ ദിനമാണ്. ഓസോൺ പാളിയെ സംരക്ഷിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഒന്നാണ് ഹരിതാവരണ വർദ്ധനവ്. അതിനുതകുന്ന ഒരു പദ്ധതിയാണ് ‘പച്ചത്തുരുത്ത്’. ഈ പച്ചത്തുരുത്ത് പുരസ്‌കാരങ്ങൾ ലോക ഓസോൺ ദിനത്തിൽ തന്നെ വിതരണം ചെയ്യുന്നതിൽ തികഞ്ഞ ഔചിത്യ ഭംഗിയുണ്ട്. സവിശേഷമായ ഭൂപ്രകൃതിയുള്ള നാടാണ് കേരളം. ഒരു വശത്ത് പശ്ചിമഘട്ടം, മറുവശത്ത് വിശാലമായ തീരദേശം, അതാണ് നമ്മുടെ ഭൂ പ്രകൃതി. അത് നമ്മുടെ സാമൂഹിക സാമ്പത്തിക മുന്നേറ്റങ്ങളിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ചുകൊണ്ടാണ് നമ്മൾ നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന് രൂപം നൽകിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടോളം രാജ്യത്തിനാകെ മാതൃകയാകുന്ന പല പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഹരിത കേരളം മിഷന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുഴകളും നീർച്ചാലുകളും വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ‘ഇനി ഞാനൊഴുകട്ടെ’ എന്ന ജനകീയ ക്യാമ്പയിൻ ഇതിനകംതന്നെ പ്രകടമായ ഗുണഫലങ്ങളാണ് സൃഷ്ടിച്ചത്.
രണ്ടുഘട്ടങ്ങളിലായി ആവർത്തിച്ചു വൃത്തിയാക്കിയ ഇടങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് 92,429 കി.മീ. ദൂരം നീർച്ചാലുകൾ ശുചീകരിച്ച്, സുഗമമായ നീരൊഴുക്ക് പുനഃസ്ഥാപിച്ചു. 412 കി.മീ. നീളത്തിൽ പുഴകൾ ശുചീകരിച്ചു. 29,254 കുളങ്ങൾ പുനരുജ്ജീവിപ്പിച്ചു. 24,645 കുളങ്ങൾ നിർമ്മിച്ചു. 737 സ്ഥിരം തടയണകളും 76,123 താൽക്കാലിക തടയണകളും നിർമ്മിച്ചു. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ലഘൂകരിക്കാനായി പശ്ചിമഘട്ട പ്രദേശങ്ങളിൽ നീർച്ചാൽ മാപ്പിംഗ് നടത്തി നീരൊഴുക്ക് വീണ്ടെടുക്കുന്ന ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ ക്യാമ്പയിൻ പ്രവർത്തനങ്ങളും പ്രത്യേക പരാമർശമർഹിക്കുന്നു. അതോടൊപ്പമാണ് മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷൻ നടത്തുന്ന മറ്റു പ്രവർത്തനങ്ങളും ശ്രദ്ധേയമാകുന്നത്.
അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് ക്രമാതീതമായി വർദ്ധിക്കുകയാണ്. ഇതുമൂലം അന്തരീക്ഷ താപനിലയിൽ വലിയ തോതിലുള്ള വർദ്ധനവ് ഉണ്ടാവുകയും കാലാവസ്ഥാ വ്യതിയാനത്തിന് അതു കാരണമായിത്തീരുകയും ചെയ്യുന്നു. കാലാവസ്ഥാ മാറ്റം ഗുരുതരമായ പ്രതിസന്ധിയായി വളരുകയാണ്. കേരളവും അതിന്റെ ദൂഷ്യവശങ്ങൾ അനുഭവിക്കുന്നുണ്ട്. അവയെ ചെറുക്കാനാകട്ടെ ആഗോളതലത്തിൽ തന്നെ കൂട്ടായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്. അതിനാവശ്യമായ അത്തരം വേദികളിൽ കൂട്ടായ തീരുമാനങ്ങൾ ഉണ്ടാകുന്നില്ലായെന്നതും ഗൗരവത്തോടെ കാണണം. എന്നാൽ, മറ്റുള്ളവർക്കുവേണ്ടി കാത്തുനിൽക്കാതെ പ്രകൃതിയെ മുന്നിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാരെന്നു മുഖ്യമന്ത്രി പറഞ്ഞു.
അതിന്റെ ഭാഗമായാണ് ഹരിതകേരളം മിഷനിലൂടെ പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്. തരിശുഭൂമിയിൽ പച്ചപ്പ് ഒരുക്കാനുള്ള നൂതന ആശയമാണ് പച്ചത്തുരുത്ത് പദ്ധതി. പൊതുസ്ഥലങ്ങൾ ഉൾപ്പെടെ തരിശായും ഉപയോഗിക്കാതെയും കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനുമുള്ള പ്രായോഗിക ഇടപെടലിന്റെ ഫലമാണു പച്ചത്തുരുത്തുകൾ.
2019 ലെ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നാണ് സർക്കാർ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമിട്ടത്. അന്ന് തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ വേങ്ങോട് നിന്നുമാരംഭിച്ച പച്ചത്തുരുത്ത് പദ്ധതി പ്രവർത്തനം ഇന്ന് സംസ്ഥാനത്താകെ 1,272.89 ഏക്കറിലായി വ്യാപിച്ചിരിക്കുകയാണ്. അത്തരത്തിൽ 4,030 പച്ചത്തുരുത്തുകളാണ് ഉള്ളത്.
പ്രാദേശിക ജൈവവൈവിധ്യം ഉൾക്കൊണ്ടുകൊണ്ടാണ് സംസ്ഥാനത്തെ പച്ചത്തുരുത്തുകൾ നിലനിൽക്കുന്നത്. ഇതിൽ കണ്ടൽ തുരുത്തുകൾ, മുളന്തുരുത്തുകൾ, ഔഷധസസ്യ തുരുത്തുകൾ, അങ്ങനെ വ്യത്യസ്ത തരം പച്ചത്തുരുത്തുകൾ ഉണ്ട്. കേരളത്തിൽ സ്വാഭാവികമായുള്ള കാവുകളുടെ സംരക്ഷണവും ഇതിൽ ഉൾപ്പെടുന്നു.
ഒരു പദ്ധതി പ്രഖ്യാപിച്ചാൽ അത് പൂർത്തീകരണത്തിലേക്ക് എത്തിക്കണം എന്ന ഭരണ സംസ്‌കാരം ദൃഢമാക്കുകയാണ് കഴിഞ്ഞ 9 വർഷത്തെ പ്രവർത്തനങ്ങളിലൂടെ സംസ്ഥാന സർക്കാർ ചെയ്തത്. അതിന്റെ പ്രതിഫലനം ഈ പച്ചത്തുരുത്ത് പദ്ധതിയിലും കാണാം. ഒരു വൃക്ഷത്തൈ നട്ട് മടങ്ങുകയല്ല നാം ചെയ്തത്. കൂട്ടത്തോടെ തൈകൾ നട്ട് പരിപാലിച്ചതിന്റെ തുടർച്ചയാണ് ഇന്ന് നിലനിൽക്കുന്ന പച്ചത്തുരുത്തുകൾ. ഇതോടൊപ്പം ഒരുകോടി വൃക്ഷത്തൈകൾ നട്ട് വളർത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവൽക്കരണ പ്രവർത്തനവും പുരോഗമിക്കുകയാണ്. ഈ ക്യാമ്പയിനിന്റെ ഫലമായി 60 ലക്ഷം തൈകൾ ഇതിനകം നട്ടു കഴിഞ്ഞു. ആശാവഹമായ പുരോഗതിയാണ് ഇക്കാര്യത്തിലും കൈവരിച്ചത്.
പ്രകൃതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് ഒട്ടനവധി കാര്യങ്ങൾ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്നുവരികയാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ എന്ന ക്യാമ്പയിൻ. രാജ്യം 2070 ൽ നെറ്റ് സീറോ കാർബൺ അവസ്ഥ ലക്ഷ്യമിടുമ്പോൾ കേരളം അത് 2050 ൽ തന്നെ കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശുചിത്വം, മാലിന്യസംസ്‌കരണം, ജലസുരക്ഷ, ജലസംരക്ഷണം തുടങ്ങിയ മേഖലകളിലും ഹരിതകേരളം മിഷനിലൂടെ വൻമാറ്റങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. എല്ലാ പ്രവർത്തനങ്ങളിലും ജനകീയപങ്കാളിത്തം ഉറപ്പാക്കാനായതിലൂടെ പദ്ധതികൾ തങ്ങളുടേതു കൂടിയാണെന്ന ബോധ്യം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു. നമ്മുടെ ജൈവവൈവിധ്യം സംരക്ഷിച്ച് നിലനിർത്തിപ്പോരേണ്ട ബാധ്യത നമുക്കുണ്ടെന്ന ബോധ്യം സൃഷ്ടിക്കാൻ സാധിച്ചു. അത് ഇനിയും കൂടുതൽ ബലപ്പെടുത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായിരുന്ന ചടങ്ങിൽ എ.എ. റഹിം എം.പി., ആന്റണി രാജു എം.എൽ.എ., പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ, നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ടി. എൻ. സീമ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ ജിജു പി അലക്‌സ്, സംസ്ഥാന പുരസ്‌കാര നിർണ്ണയ സമിതി ചെയർപേഴ്‌സൻ പ്രൊഫ ഇ കുഞ്ഞികൃഷ്ണൻ, അഡിഷണൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌ററ് ഡോ ജെ ജസ്റ്റിൻമോഹൻ, കില ഡയറക്ടർ ജനറൽ നിസാമുദ്ദിൻ, ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്സൺ എൻ അനിൽകുമാർ, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ രഞ്ജിത് ഡി തുടങ്ങിയവർ പങ്കെടുത്തു.