
സംസ്ഥാനത്ത് ലോട്ടറിയുടെ വില വർധിപ്പിക്കില്ല: മന്ത്രി കെ എൻ ബാലഗോപാൽ
സംസ്ഥാനത്ത് ലോട്ടറിയുടെ വില വർധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി കൗൺസിൽ വരുന്നതോടുകൂടി സംസ്ഥാനം നേരിടേണ്ടിവരുന്ന സാമ്പത്തിക നഷ്ടം സംബന്ധിച്ച ആശങ്കകൾ ധനകാര്യ കമീഷനെ അറിയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ജിഎസ്ടി വന്നതോടുകൂടി ഏറ്റവുമധികം ബാധിക്കപ്പെട്ട ഒരു മേഖലയാണ് ലോട്ടറി. ലോട്ടറി സംഘടനകളുമായി ബുധനാഴ്ച ചർച്ച നടത്തിയതായും മന്ത്രി പറഞ്ഞു.
പുതിയ ജിഎസ്ടി പ്രകാരം ലോട്ടറിയുടെ നികുതി 28ശതമാനത്തിൽ നിന്നും 40ലേക്ക് മാറ്റി. 2 ലക്ഷത്തോളം ആളുകളെയാണ് ഇത് ബാധിക്കുന്നത്. സർക്കാർ തന്നെ നടത്തുന്ന ലോട്ടറിയായതിനാൽ അതിന് അതിന്റേതായ പ്രാധാന്യമുണ്ട്. ലോട്ടറിയുടെ വില ഇപ്പോൾ അമ്പത് രൂപയാണ്. ലോട്ടറിയുടെ വില വർധിപ്പിച്ച് പ്രശ്നം പരിഹരിക്കാം എന്നതായിരുന്നു ചർച്ചയിലെ ഒരു നിർദേശം. എന്നാൽ വില തൽക്കാലം വർധിപ്പിക്കില്ല. സർക്കാരുമായി കൂടിയാലോജിച്ച് പരിഹാരം കാണും. സമ്മാനത്തുകയിൽ ചെറിയ കുറവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി കൗൺസിൽ വന്നതോട് കൂടി വലിയ ഇടിവാണ് സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വരാൻ പോകുന്നത്. സെപ്തംബർ 22 മുതൽ പുതിയ ജിഎസ്ടി നിലവിൽ വരും. എട്ട് സംസ്ഥാനങ്ങളുടെ ധനകാര്യ മന്ത്രിമാർ യോജിച്ച് ഇക്കാര്യം ധനകാര്യ കമീഷനെ അറിയിച്ചിരുന്നു. അടുത്ത സാമ്പത്തിക വർഷമെങ്കിലും ഇക്കാര്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.