ചെങ്ങാലൂർ-മണ്ണംപേട്ട റോഡ് നിർമ്മാണം ആരംഭിച്ചു
പുതുക്കാട് നിയോജക മണ്ഡലത്തിലെ ചെങ്ങാലൂർ-മണ്ണംപേട്ട റോഡിന്റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ പൊതുമരാമത്ത് റോഡുകളും ബി.എം. ആന്റ് ബി.സി. നിലവാരത്തിലേക്ക് നവീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിൽ വലിയ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024-2025 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപ ചെലവിലാണ് റോഡിന്റെ നവീകരണം നടത്തുക. 5.5 മീറ്റർ വീതിയിൽ 3.250 കിലോമീറ്റർ ദൂരത്തിൽ ബി.എം. ആന്റ് ബി.സി. ടാറിങ്ങും, ഡ്രെയിനേജ്, കൽവെർട്ട്, കട്ട വിരിക്കൽ, ഇലക്ട്രിക്കൽ പോസ്റ്റ് മാറ്റിവെക്കൽ തുടങ്ങിയ അനുബന്ധ ജോലികളും പദ്ധതിയിൽ നടപ്പാക്കും.
കെ.കെ. രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സി. രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രൻ മുഖ്യാതിഥിയായി. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ടെസി വിൽസൺ, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സജന ഷിബു, പ്രിൻസി ഡേവിസ്, പി.ഡബ്ല്യു.ഡി. നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പി.പി. റാബിയ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

