രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 408 റൺസ് വിജയം
അവസാന ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ 549 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് ‘ലഞ്ച് ടൈം’ വരെ പോലും അതിജീവിച്ചുനിൽക്കാൻ സാധിച്ചില്ല. രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് റൺ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോൽവി. ഗുവാഹത്തിയിൽ നടന്ന രണ്ടാം മത്സരത്തിൽ 408 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. 549 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 140 റൺസിൽ ഓൾഔട്ടായി. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 30 റൺസിന് ജയിച്ചിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ ഒരു സമ്പൂർ പരമ്പര വിജയം സ്വന്തമാക്കുന്നത്.
അഞ്ചാം ദിനമായ ബുധനാഴ്ച പ്രതിരോധിച്ചുനിന്നിരുന്നെങ്കിൽ ഇന്ത്യയ്ക്ക് തോൽവിയെങ്കിലും ഒഴിവാക്കി സമനില കൊണ്ട് തൃപ്തിപ്പെടാമായിരുന്നു. പക്ഷേ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർക്കു മുന്നിൽ ഇന്ത്യൻ ബാറ്റർമാർ പിടിച്ചുനിൽക്കാനാകാതെ കുഴങ്ങി. അർധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യൻ നിരയിൽ കുറച്ചെങ്കിലും പൊരുതിയത്. 87 പന്തുകൾ നേരിട്ട ജഡേജ 54 റൺസെടുത്തു പുറത്തായി.
കുൽദീപ് യാദവ് (38 പന്തിൽ അഞ്ച്), ധ്രുവ് ജുറേല്‍ (മൂന്ന് പന്തിൽ രണ്ട്), ഋഷഭ് പന്ത് (16 പന്തിൽ 13), സായ് സുദര്‍ശൻ (139 പന്തിൽ 14), വാഷിങ്ടന്‍ സുന്ദർ (44 പന്തിൽ 16), നിതീഷ് കുമാർ റെഡ്ഡി (പൂജ്യം), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റർമാരുടെ പ്രകടനങ്ങൾ. അവസാന ദിനം കളി തുടങ്ങിയതിനു പിന്നാലെ കുൽദീപ് യാദവിനെ സ്പിന്നർ സിമോൺ ഹാർമർ ബോൾഡാക്കി. ധ്രുവ് ജുറേൽ വീണ്ടും നിരാശപ്പെടുത്തി. ഹാർമറിന്റെ പന്തിൽ മാർക്രം ക്യാച്ചെടുത്താണ് ജുറേൽ മടങ്ങിയത്. ഒരു സിക്സും ഫോറും നേടിയ ഋഷഭ് പന്തും സമാന രീതിയിൽ പുറത്തായി.

