തൃശൂരിൽ അച്ഛനും മകനുമടക്കം മൂന്നുപേര്‍ക്ക് കുത്തേറ്റു
തൃശൂരിൽ ഹോണടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഹോണടിച്ചതിന്‍റെ പേരിലുള്ള തർക്കത്തിനിടെ അച്ഛനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. മുണ്ടൂർ സ്വദേശി ബിനീഷ് (46) , മകൻ അഭിനവ് (19) , സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റ് സാരമായി പരിക്കേറ്റത്. ഇവരെ ആക്രമിച്ച കേച്ചേരി സ്വദേശി കൃഷ്ണ കിഷോർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് അക്രമി. രണ്ടു ബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും യാത്ര ചെയ്തിരുന്നത്. ബാഡ്മിന്‍റണ്‍ കളിച്ചു മടങ്ങുകയായിരുന്നു. ബൈക്കിലാണ് ആക്രമിയും എത്തിയത്. അഭിനവ് ഹോണടിച്ചതിൽ അക്രമി പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്നായിരുന്നു ആക്രമണം. തമിഴ് നാട്ടിലേയ്ക്കു കടന്ന അക്രമിയ്ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

