തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്ന് വാജി വാഹനം പിടിച്ചെടുത്ത് SIT
ശബരിമലയിലെ പഴയ കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത വാജിവാഹനം എസ്ഐടി കോടതിയിൽ ഹാജരാക്കി. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം ഏറെ കാലമായി തന്ത്രിയുടെ പക്കലായിരുന്നു.
2017ൽ ശബരിമലയിലെ കൊടിമരം മാറിയ സമയത്താണ് തന്ത്രി വാജി വാഹനം വീട്ടിലേക്ക് കൊണ്ടുപോകുന്നത്. സ്വർണ്ണക്കൊള്ള വിവാദം ഉയർന്ന സമയത്ത് വാജി വാഹനം തന്റെ പക്കലുണ്ടെന്ന് തന്ത്രി സമ്മതിച്ചിരുന്നു. സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി അറസ്റ്റിലായതിന് പിന്നാലെയാണ് ചെങ്ങന്നൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാജി വാഹനം എസ്‌ഐടി കണ്ടെത്തിയത്.
വാജി വാഹനം പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. പഞ്ചലോഹം കൊണ്ട് നിർമ്മിച്ച് സ്വർണ്ണത്തിൽ പൊതിഞ്ഞതാണ് വാജി വാഹനം. 11 കിലോയോളം ഭാരമുണ്ടിതിന്. വാജി വാഹനം വീട്ടിലേക്ക് കൊണ്ടുപോയതിന് തന്ത്രി കോടതിയിൽ മറുപടി പറയേണ്ടി വരും. അതേസമയം തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലൻസ് കോടതി ഈമാസം 19 ലേക്ക് മാറ്റി. ശബരിമല ദ്വാരപാലകശില്പ കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ എസ്ഐടിക്ക് വിജിലൻസ് കോടതി അനുമതി നൽകിയിട്ടുണ്ട്.

