
ഐ.ഡി.എസ്.എഫ്.എഫ്.കെ: ക്യാമ്പസ് മത്സര വിഭാഗത്തിൽ 10 ചിത്രങ്ങൾ
17-ാംമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയിൽ മുഖ്യാകർഷണമായി ക്യാമ്പസ് മത്സര വിഭാഗത്തിലെ ചിത്രങ്ങൾ. ചലച്ചിത്ര വിദ്യാർത്ഥികളൊരുക്കിയ 10 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിന് എത്തുന്നത്.
അരുൾ ഘോഷിന്റെ സംവിധാനത്തിൽ ഒരുക്കിയ ‘എ നൈറ്റ് ഇൻ ദി സിറ്റി’ ഒരു ടാക്‌സി ഡ്രൈവറുടെയും അയാൾ രാത്രി കണ്ടുമുട്ടുന്ന പെൺകുട്ടിയുമായുള്ള സൗഹൃദവും അതിനുശേഷം രൂപംകൊള്ളുന്ന സങ്കീർണ്ണ സംഭവവികാസങ്ങളുമാണ് ചിത്രീകരിക്കുന്നത്. അരുളിൻറെ പ്രഥമ സംവിധാനമാണ് ‘എ നൈറ്റ് ഇൻ ദി സിറ്റി’. അർജുൻ ശ്രീകുമാർ, സുബിൻ കെ. സുനു, ആസിഫ് മുഹമ്മദ് എന്നിവർ ചേർന്നൊരുക്കുന്ന ‘ചമയപ്പാട്’ പ്രളയത്തെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും അതിജീവിച്ച് മുന്നേറുന്ന ചെല്ലാനത്തെ ചവിട്ടുനാടക കലാകാരന്മാരുടെ ജീവിതകഥയാണ് പറയുന്നത്. യുവജന രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ അലൻ അലക്‌സ് അജി സംവിധാനം ചെയ്ത ‘കൃദ്ധാർ’ ക്യാമ്പസ് സമരത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുന്ന സ്റ്റാലിൻ നേരിടുന്ന പ്രതിസന്ധികളും അവയെ അതിജീവിക്കുന്ന അവന്റെ ജീവിതയാത്രയുമാണ് ദൃശ്യവത്കരിക്കുന്നത്.
സ്‌നേഹ എസ്. എസ്. ഒരുക്കിയ ‘പൂവ്’ സമൂഹത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളെയും മുൻവിധികളെയും ചോദ്യം ചെയ്ത് സ്വന്തം വ്യക്തിത്വവും ആത്മാഭിമാനവും വീണ്ടെടുക്കാനുള്ള ഒരു സ്ത്രീയുടെ പോരാട്ടത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്. കൗമാരത്തിന്റെ സംഘർഷങ്ങളും വ്യാകുലതകളുമാണ് ആനന്ദ് മോഹനന്റെ ‘രഹസ്യം’ അവതരിപ്പിക്കുന്നത്. ഒരു കാർ വർക്ഷോപ്പിൽ ജോലി ചെയ്യുന്ന 17-കാരൻ ഒരു ലൈംഗിക തൊഴിലാളിയെ കണ്ടുമുട്ടുന്നതും അവരുടെ ഇടയിൽ ഉടലെടുക്കുന്ന വികാരബന്ധം പ്രണയമായി മാറുന്നതുമാണ് ഇതിവൃത്തം.
വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച അച്ഛനെ തേടുന്ന ഒരു മകളുടെ യാത്രയും അവൾ നേരിടുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് തേജസ്സ് രാജീവന്റെ ‘സ്റ്റാച്യൂ ഓഫ് സാഡ്‌നെസ്സ്’ മുന്നോട്ടു വെക്കുന്നത്. കിടപ്പിലായ അമ്മയെ പരിപാലിക്കുന്ന മകന്റെ മനോവൈകാരിക സംഘർഷങ്ങളെയും ഒറ്റപ്പെടലിനെയും കേന്ദ്രീകരിക്കുന്ന ജാക്‌സൺ സിറിലിന്റെ ‘ദി എക്കോസ് ഓഫ് സൈലൻസ്’ കുടുംബബന്ധങ്ങളുടെ വികാരാത്മക വശങ്ങളെ തൊട്ടറിയുന്നു.
ബന്ധങ്ങളുടെ സവിശേഷതകൾ തുറന്നുകാട്ടുന്ന കൊച്ചൂസ് ബിജിന്റെ ‘ദി ട്വിൻ ഫ്‌ലയിംസ്’ കലയിലൂടെ ലക്ഷ്മിക്കും അനൂഷക്കും ഇടയിൽ വളരുന്ന ബന്ധവും പ്രണയപ്രഖ്യാപനവുമാണ് അവതരിപ്പിക്കുന്നത്. ക്യാമ്പസ് മത്സര വിഭാഗത്തിൽ ശ്രദ്ധേയമായ അശ്വിൻ കുമാറിന്റെ ‘ദി അൺകോട്ട് കൾപ്രിറ്റ്’ ഒരു ഗ്രാമത്തിന്റെ സമാധാനത്തെ അട്ടിമറിക്കുന്ന നിഗൂഢരൂപത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. വൃദ്ധരായ കന്ന്യാസ്ത്രീകൾ താമസിക്കുന്ന മഠത്തിലേക്ക് സിസ്റ്റർ മരിയയുടെ വരവോടെ അവിടുത്തെ സമാധാനന്തരീക്ഷം തകരുന്നതും കന്യാസ്ത്രീകളുടെ ജീവിതത്തിൽ വൈകാരികവും ആത്മീയവുമായ വെല്ലുവിളികൾ ഉയരുകയും ചെയ്യുന്ന കഥയെയാണ് ശ്രുതിൽ മാത്യു ‘ഉറ’യിലൂടെ അവതരിപ്പിക്കുന്നത് . ഇങ്ങനെ, വിവിധ വിഷയങ്ങളിലൂടെ മനുഷ്യജീവിതത്തിന്റെ വൈവിധ്യങ്ങളെയും ബന്ധങ്ങളുടെ സങ്കീർണ്ണതകളെയും വേറിട്ട ഭാഷയിൽ ദൃശ്യവൽക്കരിക്കുന്ന ചിത്രങ്ങളാണ് ഇത്തവണ ക്യാമ്പസ് മത്സര വിഭാഗത്തിൽ എത്തുന്നത്.