
143 പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾ ഫ്ലാഗ് ഓഫ് ചെയ്തു
* സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു
* കെ.എസ്.ആർ.ടി.സി പുതിയ തലത്തിലേക്ക് ഉയരുന്നു: മുഖ്യമന്ത്രി
കെ.എസ്.ആർ.ടി.സിയുടെ വിവിധ ശ്രേണികളിലുള്ള 143 പുതിയ ബസ്സുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ ഉദ്ഘടനവും തിരുവനന്തപുരം ആനയറ ബസ് സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കെ.എസ്.ആർ.ടി.സി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും നൂതനവും യാത്രക്കാർക്ക് ഏറെ ഉപയോഗപ്രതവുമായ ബസ്സുകളാണ് വരാൻ പോകുന്നത്. അതോടൊപ്പം കെ.എസ്.ആർ.ടി.സി ആധുനികവത്കരിക്കുന്നു. ഈ യാത്ര മംഗളമായി ഭവിക്കട്ടെയെന്നും കൂടുതൽ യശസ്സിലേക്ക് കെ.എസ്.ആർ.ടി.സി ഉയരടട്ടെയെന്നും ആശംസിക്കുന്നുവെന്നും എല്ലാവരും അതിനവശ്യമായ സഹായവും പിൻതുണയും സഹകരണവും നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിൽ ഏറ്റവുമധികം ഫ്ലീറ്റുകളുടെ ആധുനികവത്കരണം നടത്തുന്ന ആദ്യത്തെ സന്ദർഭമാണിതെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. ലിങ്ക് ബസ്സുകൾ, സൂപ്പർഫാസ്റ്റ് പ്രീമിയം/സൂപ്പർഫാസ്റ്റ് തുടങ്ങി സ്ലീപ്പർ/സെമി സ്ലീപ്പർ ബസ്സുകളും വോൾവോ ബസ്സുകൾ അടക്കമുള്ള ഇന്ന് ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവുമാധുനിക ബസ്സുകളുമായി കെ.എസ്.ആർ.ടി.സി ഒരു പുതിയ തുടക്കം കുറിക്കുകയാണ്. ഈ തുടക്കം ഒരു വലിയ വിജയമാകുമെന്നതിൽ സംശയമില്ല.
അതോടൊപ്പം കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റുകൾ കൊടുക്കുന്നത് മുതൽ തുടങ്ങി എല്ലാ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യുകയാണ്. ഗ്രാമപ്രദേശങ്ങളിൽ ഓടുന്ന വണ്ടികളിൽ ഉൾപ്പെടെ വൈഫൈ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
കെ.എസ്.ആർ.ടിസിയുടെ വളർച്ചയിൽ മുഖ്യമന്ത്രി വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. ഇന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ ഒന്നാം തിയതി ശമ്പളം വാങ്ങുന്നുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെ പിന്തുണ കൊണ്ട് മാത്രമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. അദ്ദേഹം കെ.എസ്.ആർ.ടി.സിയോട് കാണിക്കുന്ന പ്രത്യേക പരിഗണനയാണ് ഇത്രയും അധികം പുതിയ വണ്ടികൾ ഇവിടെ വന്നത്. ഇന്ന് ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച വണ്ടികൾ വാങ്ങാൻ സഹായിച്ചത് മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ വിദ്യാർഥികൾക്കായി സ്റ്റുഡന്റ്‌സ് ട്രാവൽ കാർഡിന്റെ പ്രകാശനവും വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു. വിപുലീകരിച്ച കമ്പ്യൂട്ടർ അധിഷ്ഠിത ബാർകോഡ് ഇൻവെന്ററി സംവിധാനത്തിന്റെ ഉദ്ഘാടനവും ഡിജിറ്റൽ ക്ലോക് റൂമിന്റെ ഉദ്ഘാടനവും മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു. കരിക്കകം വാർഡ് കൗൺസിലർ ഡി.ജി കുമാരൻ, കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഉയർന്ന യാത്രാ സൗകര്യങ്ങളുമുള്ള ബസുകളാണ് കെഎസ്ആർടിസി നിരത്തിലിറക്കുന്നത്. എസി സ്ലീപ്പർ, സീറ്റർ, സ്ലീപ്പർ കം സീറ്റർ, പ്രീമിയം സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ജില്ലകളെ ബന്ധിപ്പിക്കുന്ന ലിങ്ക് ബസ്, മിനി ബസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.