
തിരൂർ ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു
തിരൂർ ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിയായി ഉയർത്തിയതിന് ശേഷം പുതിയ 32 പോസ്റ്റുകൾ തിരൂരിൽ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വീട്ടിലെത്തി ഡയാലിസിസ് ചെയ്യുന്നതിന് സൗകര്യം ജില്ലാ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിപ്ലവകരമായ മാറ്റമാണ് ആരോഗ്യ രംഗത്ത് ഉണ്ടായിട്ടുള്ളത്. മാമോഗ്രാം യൂണിറ്റ് പ്രവർത്തിക്കുന്ന ആറ് ആശുപത്രികളിൽ ഒന്നാണ് തീരൂരിലെന്നും മന്ത്രി പറഞ്ഞു.
നബാർഡിന്റെ 33.7 കോടിയും ജില്ല പഞ്ചായത്തിന്റെ ഏഴു കോടി രൂപയും ഉപയോഗിച്ചാണ് ഒമ്പത് നില കെട്ടിടം നിർമ്മിച്ചത്. 2016 ഫെബ്രുവരിയിലാണ് പുതിയ കെട്ടിട നിർമാണം തുടങ്ങിയത്. 2022ൽ പണി പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് കെട്ടിടം കൈമാറി. സിവിൽ ഫയർ ആൻഡ് സേഫ്റ്റി ജോലികൾ ജില്ലാ പഞ്ചായത്ത് പൂർത്തീകരിച്ചു.
കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, കാന്‍സര്‍ ഐസിയു, സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള വാർഡുകൾ എന്നിങ്ങനെ ക്യാൻസർ രോഗനിർണയത്തിനും ചികിത്സക്കും ഉതകുന്ന വിധം രൂപകല്പന ചെയ്തിട്ടുള്ളതാണ് ഈ കെട്ടിടം. ഭാവിയിൽ വിവിധ സൂപ്പർ സ്പെഷ്യാലിറ്റികൾ ആരംഭിക്കുന്നതിനും ഇത് സഹായകരമാവും. നിലവിൽ മൂന്നുനില വരെയാണ് പ്രവർത്തന അനുമതിയുള്ളത്. ഇതിലാണ് മാമോഗ്രം യൂനിറ്റ് പ്രവർത്തിക്കുന്നത്. എൻ എച്ച് എമ്മിന്റെ 21.14 ലക്ഷം വിനിയോഗിച്ചാണ് മാമോഗ്രാം യൂണിറ്റ് സ്ഥാപിച്ചത്. സംസ്ഥാനത്ത് ആറ് ആശുപത്രികളിലാണ് ഈ സൗകര്യമുള്ളത്.

ഓങ്കോളജി വിഭാഗം, ദന്തരോഗ വിഭാഗം. നേത്രരോഗ വിഭാഗം. ഫിസിയോതെറാപ്പി യൂണിറ്റ്, ചർമ്മരോഗം ഒ പി. ഇഎൻടി ഒപി. പി എം ആർ ഒ പി എന്നിവ ഇവിടെ പ്രവർത്തിക്കും. ഇതിനുപുറമേ എൻ എച്ച് എമ്മിന്റെ 43 ലക്ഷം രൂപ ഉപയോഗിച്ച് അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ മൈക്രോബയോളജി ലാബും ഒരുങ്ങുന്നുണ്ട്. പാർക്കിംഗ് സ്പേസ്, പൊലുഷൻ കൺട്രോൾ ബോർഡ് അനുമതി എന്നിവ ലഭിക്കുന്നതോടെ പ്രവർത്തനസജ്ജമാകും.
കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആശുപത്രിയിൽ ആരംഭിച്ച മാമോഗ്രാം യൂനിറ്റിൻ്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു.