ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ്
ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളായ രണ്ട് പേര്‍ ഇന്ത്യയിലേക്ക് കടന്നതായി ധാക്ക മെട്രോപോളിറ്റന്‍ പൊലീസ്. കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ കരീം മസൂസ്, ആലംഗീര്‍ ഷെയ്ഖ് എന്നിവര്‍ ഇന്ത്യയിലേക്ക് കടന്നതായാണ് ധാക്ക പൊലീസ് പറയുന്നത്. മേഘാലയിലെ ഹാലുഘട്ട് അതിര്‍ത്തി വഴിയാണ് പ്രതികള്‍ കടന്നതെന്നാണ് അഡീഷണല്‍ കമ്മീഷണര്‍ എസ് എന്‍ നസ്‌റുള്‍ ഇസ്‌ലാം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. പ്രതികള്‍ക്ക് രാജ്യം വിടാന്‍ പ്രാദേശിക സഹായം ലഭിച്ചതായും കമ്മീഷണര്‍ അറിയിച്ചു.
ഹാലുഘട്ട് അതിര്‍ത്തിയില്‍ പുരി എന്ന് പേരുള്ളയാളാണ് പ്രതികളെ സ്വീകരിച്ചതെന്ന് അഡീഷണല്‍ കമ്മീഷണര്‍ പറഞ്ഞു. അതിന് ശേഷം സമി എന്ന് പേരുള്ള ഒരു ടാക്‌സി ഡ്രൈവർ ഇവരെ മേഘാലയയിലെ ടുറാ സിറ്റിയില്‍ എത്തിച്ചതായും കമ്മീഷണര്‍ പറഞ്ഞു. പൊലീസിന് ലഭിച്ച അനൗദ്യോഗിക വിവരം അനുസരിച്ച് പ്രതികളെ ഇന്ത്യന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തതായാണ് അറിയുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാനും ശേഷം കൈമാറാനുമായി ഇന്ത്യന്‍ അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്നും അഡീഷണല്‍ കമ്മീഷണര്‍ വ്യക്തമാക്കി.

