പാലക്കാട് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസ്; അധ്യാപകന് സസ്പെൻഷൻ
പാലക്കാട് മലമ്പുഴയിൽ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. യു പി സ്‌കൂള്‍ അധ്യാപകനായ അനിലിനെയാണ് സസ്പെൻഡ് ചെയ്തത്. എഇഒയുടെ റിപോർട്ടിന്മേലാണ് നടപടി. സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്നും എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശുപാർശ നൽകി. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജർക്കെതിരെ നടപടിക്ക് ശുപാർശ നൽകിയത്.
സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കും വിദ്യാഭ്യാസവകുപ്പ് നോട്ടീസ് നൽകി. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദ്ദേശം. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
നവംബര്‍ 29 നാണ് യു പി സ്‌കൂള്‍ അധ്യാപകനായ അനിൽ പാലക്കാട് മലമ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ പിടിയിലായത്. പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ദിവസങ്ങളോളം വിവരം മറച്ചുവെച്ചുവെന്നും പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് ചൈല്‍ഡ് ലൈനില്‍ സ്‌കൂള്‍ പരാതി നല്‍കിയതെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
ഡിസംബര്‍ 18-നാണ് വിദ്യാര്‍ത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. ആ ദിവസം തന്നെ സ്‌കൂള്‍ അധ്യാപകര്‍ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19-ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ വൈകി എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

