അടൂരിൽ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി
ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച ശേഷം പൊലീസ് ജീപ്പിലും മറ്റൊരു കെഎസ്ആർടിസി ബസിലും ഇടിച്ചുണ്ടായ അപകടത്തിൽ എഎസ്ഐയും പ്രതികളും ബസ് യാത്രക്കാരിയും ഉൾപ്പെടെ 6 പേർക്കു പരുക്ക്. തിങ്കളാഴ്ച രാത്രി 8ന് അടൂർ സെൻട്രൽ ജംക്‌ഷനിലാണ് സംഭവം. പത്തനാപുരത്തു നിന്ന് കായംകുളത്തേക്ക് പോയ കെഎസ്ആർടിസി വേണാട് ബസാണ് മറ്റു വാഹനങ്ങളിലിടിച്ചത്.
അടിപിടി കേസിലെ പ്രതികളെയും കൊണ്ട് കൊട്ടാരക്കര സബ് ജയിലിലേക്ക് പോയ കോയിപ്രം പൊലീസ് സ്റ്റേഷനിലെ ജീപ്പിലും തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിലുമാണ് വേണാട് ബസ് ഇടിച്ചത്. കോയിപ്രം സ്റ്റേഷനിലെ എഎസ്ഐ ഷിബു എസ്.രാജ് ((49), സിപിഒമാരായ മുഹമ്മദ് റഷാദ് (29), എസ്.സുജിത് (36), പ്രതികളായ വെണ്ണിക്കുളം സ്വദേശികളായ ജോൺ ജോർജ് (49), സിബു ഏബ്രഹാം (49), വേണാട് ബസിലെ യാത്രക്കാരി കായംകുളം സ്വദേശി ഷീജ (52) എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതര പരുക്കേറ്റ ഷിബു രാജിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

