
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസ് പിടിയിൽ
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസാണ് പിടിയിലായത്. കേരള- കർണാടക അതിർത്തിയിൽ വച്ചാണ് കൊടുവള്ളി പൊലീസ് പ്രതിയെ പിടികൂടിയത്. കൊടുവള്ളി സ്വദേശി അന്നൂസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് പ്രധാന പ്രതികളിൽ ഒരാൾ പൊലീസിന്റെ പിടിയിലായത്. യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ ദിവസം വീട്ടിൽ ബൈക്കിൽ എത്തിയ ആളാണ് മുഹമ്മദ് റോഷൻ. രണ്ട് ബൈക്കുകളിലും കാറിലുമായി എത്തിയാണ് സംഘം വീട്ടുകാരെയടക്കം ഭീഷണിപ്പെടുത്തി യുവാവിനെ തട്ടിക്കൊണ്ടുപോയത്.
കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ യാത്ര ചെയ്യുമ്പോഴാണ് കൊടുവള്ളി സി ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യ പ്രതികളെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ അന്വേഷണം താമരശേരി ഡിവൈഎസ്പി ഏറ്റെടുത്തിരുന്നു. പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. മൂന്ന് പേരെ നേരത്തെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവർക്ക് കൃത്യത്താൽ നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു.
തട്ടിക്കൊണ്ടുപോയി ദിവസങ്ങൾക്കുള്ളിൽ യുവാവിനെ സംഘം മലപ്പുറത്ത് ഉപേക്ഷിച്ചിരുന്നു. ഹവാല പണമിടപാട് സംഘത്തെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘവും പിന്നിലുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. അന്നുസിന്റെ സഹോദരനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രധാന പ്രതികളിലൊരാൾ പിടിയിലായ സാഹചര്യത്തിൽ മറ്റ് പ്രതികളെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.