
നെട്ടൂരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ
എറണാകുളം നെട്ടൂരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി സംശയിക്കുന്നയാളെ പനങ്ങാട് പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി സുധീഷിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതി ഇതുവരെയും കുറ്റം സമ്മതിച്ചിട്ടില്ല.
പോക്സോ കേസ് എടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പാലാരിവട്ടത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയത്തിന്റെ പേരിൽ ഇയാൾക്കെതിരെ പാലാരിവട്ടം സ്റ്റേഷനിൽ കേസുണ്ട്.
നെട്ടൂരിൽ 10 വയസ്സുള്ള രണ്ട് പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ കുട്ടികളെയാണ് വഴിയിൽ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും മിഠായി നൽകി പ്രലോഭിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇരുചക്ര വാഹനത്തിലാണ് അക്രമി എത്തിയതെന്നും പിന്നിൽ ഒരു വാൻ നിർത്തിയിരുന്നുവെന്ന് കുട്ടികൾ പറഞ്ഞിരുന്നു.