
18 വർഷത്തെ കാത്തിരിപ്പ്; ഐപിഎൽ കിരീടം കോഹ്‌ലിയുടെ ബെംഗളൂരുവിന്
പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം വിരാട് കോഹ്‍ലിക്കും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും ഐപിഎൽ കിരീടം. പഞ്ചാബ് കിങ്‌സിനെ ആറു റൺസിന് വീഴ്ത്തിയാണ് ബംഗളൂരു കന്നി കിരീടം ചൂടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബംഗളൂരു 190 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 184 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ: ബംഗളൂരു 190/9. പഞ്ചാബ് 184/7.
മൂന്ന് തവണ ഫൈനലിൽ കൈവിട്ട കിരീടമാണ് ബംഗളൂരുവും കോഹ്‍ലിയും ഇത്തവണ നേടിയത്. 2009, 2011, 2016 വർഷങ്ങളിലെ ഫൈനലിലാണ് ബംഗളൂരു മുമ്പ് തോറ്റത്. 2008 മുതൽ ബംഗളൂരു അല്ലാതെ മറ്റൊരു ടീമിലേക്കും കോഹ്‍ലി പോയില്ല.
പത്തുവർഷത്തെ ഇടവേളക്കുശേഷം പഞ്ചാബിനെ ഫൈനലിൽ എത്തിച്ച ശ്രേയസ് അയ്യർക്ക് ടീമിന് കിരീടം നേടിക്കൊടുക്കാനായില്ല. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചത് അയ്യരായിരുന്നു. എന്നിട്ടും കൊൽക്കത്ത ക്യാപ്റ്റനെ കൈവിട്ടു. അവസരം മുതലാക്കിയ പഞ്ചാബ് 26.75 കോടിക്കാണ് മുപ്പതുകാരനെ റാഞ്ചിയത്.
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്‌ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 20 ഓവറിൽ നേടിയത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺ. 35 പന്തിൽ 43 റണ്ണെടുത്ത വിരാട് കോഹ്‌ലിയാണ് ടോപ് സ്കോറർ. ന്യൂസിലൻഡുകാരനായ പഞ്ചാബ് പേസർ കൈൽ ജാമിസണിനും അർഷ്ദീപ് സിങിനും മൂന്ന് വിക്കറ്റുണ്ട്. അർഷ്ദീപിന്റെ മൂന്നും അവസാന ഓവറിലാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് മികച്ച തുടക്കം സാധ്യമായില്ല. പഞ്ചാബ് ബൗളർമാർ വരിഞ്ഞുമുറുക്കിയപ്പോൾ ബാറ്റർമാർ പതുങ്ങി. ഓപ്പണർ ഫിൽ സാൾട്ട് (16) രണ്ടാം ഓവറിൽ മടങ്ങിയതോടെ പ്രതിരോധത്തിലായി. മായങ്ക് അഗർവാളും (24) ക്യാപ്റ്റൻ രജത് പാട്ടീദാറും (26) കോഹ്‌ലിക്കൊപ്പം സ്കോർ ഉയർത്തി. വിക്കറ്റ് കീപ്പർ ജിതേഷ് ശർമയും (24) ലിയാം ലിവിങ്സ്റ്റണും (25) ചേർന്നാണ് പൊരുതാനുള്ള സ്കോർ നേടിയത്.