
അണ്ണാ യൂണിവേഴ്സിറ്റി പീഡനക്കേസ് : പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവ്
അണ്ണാ സർവകലാശാല വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവും 90,000 രൂപ പിഴയും വിധിച്ചു.ചെന്നൈ വനിതാ കോടതിയുടേതാണ് വിധി. കുറ്റവാളി കുറഞ്ഞത് 30 വർഷമെങ്കിലും ജയിലിൽ കഴിയണമെന്ന് ജഡ്ജി എം രാജലക്ഷ്മി പറഞ്ഞു. ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ ചുമത്തിയിട്ടുള്ള 11 കുറ്റങ്ങളിലും ജ്ഞാനശേഖരൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പൊലീസ് 100 പേജുള്ള കുറ്റപത്രം സമർപ്പിച്ച കേസിൽ 29 സാക്ഷികൾ മൊഴി നൽകി.
2024 ഡിസംബർ 23 ന് രാത്രിയിലായിരുന്നു കേസിനു ആധാരമായ സംഭവം. അണ്ണാ സർവകലാശാല ക്യാമ്പസിൽ ആൺ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയെ വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ജ്ഞാനശേഖരൻ പീഡനത്തിനിരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് മൊഴി.
പീഡനത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും വിളിക്കുമ്പോഴെല്ലാം വരണമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് ഇയാൾ പെൺകുട്ടിയെ വിട്ടയച്ചത്. ജ്ഞാനശേഖരൻ ഡിഎംകെക്കാരനായതിനാൽ കേസിന്റെ അന്വേഷണത്തിൽ പിഴവുകളുണ്ടായപ്പോൾ , സിബിഐ കേസ് ഏറ്റെടുത്തു. എ.ഐ.എ.ഡി.എം.കെ അഭിഭാഷക വരലക്ഷ്മി ചെന്നൈ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്ന്, ഐ.പി.എസ്. ഉദ്യോഗസ്ഥരായ സ്നേഹ പ്രിയ, ബൃന്ദ, ഐമാൻ ജമാൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ഈ കേസിലെ സാക്ഷികളുടെ വിസ്താരം ഏപ്രിൽ 23 ന് ആരംഭിച്ചു. തുടർന്ന് ദിവസേന വാദം കേട്ടു. പ്രായമായ അമ്മയെയും എട്ട് വയസുള്ള മകളെയും നോക്കണമെന്ന് ചൂണ്ടിക്കാട്ടി കുറഞ്ഞ ശിക്ഷയ്‌ക്ക് വേണ്ടി പ്രതിഭാഗം നേരത്തെ വാദിച്ചിരുന്നു. എന്നാൽ പ്രതിയ്‌ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ജഡ്ജി പറഞ്ഞു.