
ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജു കൊലപാതകം: 9 ആർഎസ്എസുകാർ കുറ്റക്കാർ
വടക്കാഞ്ചേരി കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ ഒമ്പത് ആർഎസ്എസുകാർ കുറ്റക്കാരെന്ന് കോടതി. തൃശൂർ ജില്ലാ കോടതിയുടെതാണ് വിധി. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഒന്നാം പ്രതി ജയേഷ്, രണ്ടാം പ്രതി സുമേഷ്, മൂന്നാം പ്രതി സെബാസ്റ്റ്യൻ, നാലാം പ്രതി ജോൺസൺ, അഞ്ചാം പ്രതി കുചേലൻ ബിജു, ആറാം പ്രതി രവി, ഏഴാം പ്രതി സതീഷ് (സജീഷ്,) എട്ടാം പ്രതി സനീഷ്, ഒമ്പതാം പ്രതി സുനീഷ് എന്ന ടുട്ടു എന്നിവർ കുറ്റക്കാരാണെന്നാണ് കണ്ടെത്തൽ.
2010 മെയ് 16 നാണ് കൊലപാതകം നടന്നത്. കുമ്പളങ്ങാട് വായനശാലയ്ക്ക് സമീപത്ത് വെച്ച് ആര്‍എസ്എസ് ക്രിമിനല്‍ സംഘം തല പിളർത്തിയാണ് കൊലപാതകം നടത്തിയത്. കൂട്ടുകാരുമായി സംസാരിച്ചിരിക്കവേ ബൈക്കുകളില്‍ മാരകായുധങ്ങളുമായെത്തിയ സംഘം ബിജുവിനെയും സുഹൃത്തുകളെയും ആക്രമിക്കുകയായിരുന്നു. കോടാലി, മടവാള്‍ തുടങ്ങിയ ആയുധങ്ങളുമായെത്തിയ സംഘം ബിജുവിനെ തലങ്ങു വിലങ്ങും വെട്ടുകയായിരുന്നു. കൊലപാതകത്തിന് രണ്ടു മാസം മുമ്പാണ് ബിജു ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.