
മുങ്ങിയ കപ്പലിൽനിന്നുള്ള എണ്ണ തീരത്തേക്ക് പടർന്നിട്ടില്ല; മാലിന്യത്തിന്റെ ഉത്തരവാദിത്തം കപ്പൽ കമ്പനിക്ക്
അറബിക്കടലിൽ താഴ്ന്ന എംഎസ്‍സി എൽസ 3 കപ്പലിൽ നിന്നുള്ള എണ്ണ ഇതുവരെ തീരത്തേക്ക് പടർന്നിട്ടില്ലെന്ന് ഔദ്യോഗിക അറിയിപ്പ്. കപ്പലിന്റെ ആവശ്യത്തിനായി ഉണ്ടായിരുന്ന എണ്ണ പടരുന്നത് നിയന്ത്രിക്കാൻ സാധിക്കുന്നതായും അറിയിപ്പിൽ പറയുന്നു. അതിനിടെ, കപ്പലിന് അപകടം സംഭവിച്ചതിനെ കുറിച്ച് മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചു. കപ്പലിൽ നിന്നുള്ള വസ്തുക്കൾ ഉണ്ടാക്കുന്ന മാലിന്യം സംബന്ധിച്ച ബാധ്യതകൾക്ക് കപ്പൽ കമ്പനിക്കായിരിക്കും ഉത്തരവാദിത്തം.
കോസ്റ്റ്ഗാർഡിന്റെ സക്ഷം, വിക്രം, സമർഥ് എന്നീ 3 കപ്പലുകളാണ് എണ്ണ പടരുന്നത് തടയുന്നതിന് നേതൃത്വം നൽകുന്നത്. ഇന്‍ഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെ എണ്ണ പടർന്നിട്ടുള്ളത് കണ്ടെത്തുകയും അവയെ നശിപ്പിച്ചു കളയുന്ന ‘ഓയിൽ സ്പിൽ ഡിസ്പേഴ്സന്റ്’ ഡ്രോണിയർ വിമാനം ഉപയോഗിച്ച് കലർത്തുകയുമാണ് ചെയ്യുന്നത്. കപ്പൽ മുങ്ങിയിടത്തു നിന്ന് 3 കിലോമീറ്ററോളം എണ്ണ പടർന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. ആലപ്പുഴയുടെ തെക്ക് പടിഞ്ഞാറൻ തീരത്തു നിന്ന് 15 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് ലൈബീരിയൻ പതാക വഹിക്കുന്ന കപ്പൽ കഴിഞ്ഞ ദിവസം മുങ്ങിത്താണത്.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ തീരങ്ങളിലടിഞ്ഞ കണ്ടെയ്നറുകൾ ഉൾപ്പെടെ നിലവിൽ 100 കണ്ടെയ്നറുകളെങ്കിലും വെള്ളത്തിൽ ഒഴുകിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കപ്പൽ മുങ്ങിയതിന്റെ സമീപമേഖലകളിൽ കണ്ടെയ്നറുകളും അതിലെ വസ്തുക്കളും ചിതറിക്കടക്കുന്നുണ്ട്. ഈ കണ്ടെയ്നറുകൾ ശേഖരിക്കാൾ വൈദഗ്ധ്യം നേടിയവരെ ഉടനടി തയാറാക്കാൻ കപ്പൽ കമ്പനിക്ക് അധികൃതർ നിർദേശം നൽകിയിരുന്നു.