
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പി വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അൻവറിനൊപ്പം ഉണ്ടായിരുന്നത്. സാധാരണക്കാരുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. പ്രകടനമായി നിലമ്പൂർ താലൂക്ക് ഓഫീസിലെത്തിയാണ് അൻവർ പത്രിക സമർപ്പിച്ചത്. മൂന്ന് മുന്നണികളിലെയും അതൃപ്തരെയും മണ്ഡലത്തിലെ നിഷ്പക്ഷരായ സാധാരണ വോട്ടർമാരെയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന സൂചനയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പുള്ള പ്രതികരണത്തിൽ അൻവർ നൽകിയത്.
പുതിയ മുന്നണി രൂപീകരിക്കുന്നതായി പി വി അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി' എന്നാണ് പുതിയ മുന്നണിയുടെ പേരെന്നും അൻവർ വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം.
തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി അൻവർ മുന്നി കാണുന്നുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരവധി ചെറിയ സംഘടനകള്‍ മുന്നണിയുടെ ഭാഗമായേക്കും. കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താല്‍പര്യപ്രകാരമാണ് മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനം എടുത്തതെന്നും പി വി അൻവർ വ്യക്തമാക്കിയിരുന്നു.