
പി.വി. അൻവറിന് 52 കോടിയുടെ ആസ്തി, ഷൗക്കത്തിന് 8 കോടി, എം. സ്വരാജിന്റെ കൈവശം 13 ലക്ഷം
നിലമ്പൂരിൽ 12 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പി.വി. അൻവറിന് 52 കോടിയോളം രൂപയുടെ ആസ്തിയുണ്ട്, കൂടാതെ 20 കോടി രൂപയുടെ ബാധ്യതയുമുണ്ട്.
സിപിഐഎം സ്ഥാനാർത്ഥിയായ എം. സ്വരാജിന് 13 ലക്ഷം രൂപ കൈവശമുണ്ട്.അദ്ദേഹത്തിന് 9 ലക്ഷം രൂപയുടെ ബാധ്യതയും, ക്രിമിനൽ കേസുകളും നിലവിലുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 8 കോടിയോളം രൂപയുടെ ആസ്തിയും, 72 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. അദ്ദേഹത്തിന് എതിരായും രണ്ട് കേസുകൾ നിലവിലുണ്ട്.
അതേസമയം നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു. മൂന്ന് പ്രമുഖ മുന്നണികളും പി.വി അൻവറും നേർക്കുനേർ വരുന്നതോടെ നിലമ്പൂർ ഇതുവരെ കാണാത്ത വാശിയേറിയ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
യുഡിഎഫിന് വേണ്ടി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫിനു വേണ്ടി എം സ്വരാജ്, എൻഡിഎ സ്ഥാനാർഥിയായി മോഹൻ ജോർജ്, ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി സ്ഥാനാർഥിയായി പി വി അൻവർ ഇതാണ് നിലമ്പൂരിൽ തെളിയുന്ന മത്സരചിത്രം. സൂക്ഷ്മ പരിശോധനയും കടന്ന് പത്രിക പിൻവലിക്കാനുള്ള അവസാന സമയവും പൂർത്തിയാകുമ്പോഴേ അന്തിമ ചിത്രം വ്യക്തമാക്കുകയുള്ളൂ. എങ്കിലും ഏറെക്കുറെ ഇതുതന്നെയാകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ ലൈനപ്പ് .സർക്കാരിന്റെ വികസന നേട്ടങ്ങളിൽ ഊന്നിയായിരിക്കും എൽഡിഎഫിന്റെ പ്രചരണം.