
നിലമ്പൂരിൽ അൻവറിന്റെ ചിഹ്നം 'കത്രിക'
നിലമ്പൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വറിന് 'കത്രിക' ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് ആവശ്യപ്പെട്ടായിരുന്നു അന്‍വര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇതില്‍ രണ്ടാമത്തെ ചിഹ്നമായ കത്രിക അനുവദിക്കുകയായിരുന്നു. കഴിഞ്ഞ തവണ നിലമ്പൂരില്‍ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു പി വി അന്‍വര്‍ മത്സരിച്ചത്.
10 പേരാണ് നിലവില്‍ മത്സരരംഗത്തുള്ളത്. ആകെ 14 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ പി വി അന്‍വറിന്റെ അപരന്‍ അടക്കം നാലുപേര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു.
കത്രിക ചിഹ്നം ലഭിച്ചതില്‍ സന്തോഷമെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. പിണറായി വിജയനും വി ഡി സതീശനും തന്നെ കത്രികയിട്ടാണ് പൂട്ടിയത്. കത്രിക പൂട്ടിട്ട രണ്ട് പേരെയും ജനങ്ങള്‍ കത്രിക കൊണ്ട് വെട്ടുമെന്നും പി വി അന്‍വര്‍ പറഞ്ഞു. പിണറായിസത്തിന്റെ അടിവേരെ കത്രികകൊണ്ട് മുറിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും രണ്ട് പത്രികകള്‍ അന്‍വര്‍ നല്‍കിയിരുന്നു. ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പത്രിക തള്ളുകയായിരുന്നു.