
ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന
ബിജാപൂരിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സംഘത്തലവനെ വധിച്ച് സുരക്ഷാസേന. ഛത്തീസ്ഗഢ് പൊലീസ് 40 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് സംഘാംഗമാണ് കൊല്ലപ്പെട്ടത്. രഹസ്യാന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാവോയിസ്റ്റിനെ കണ്ടെത്തിയത്. ജില്ലാ റിസർവ് ഗാർഡും സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി ചേർന്നായിരുന്നു പരിശോധന. വനമേഖലകൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടന്നത്. പുലർച്ചെ മുതൽ സ്ഥലത്ത് വെടിവയ്പ്പ് നടന്നിരുന്നു. സുരക്ഷാസേനയെ കണ്ടതോടെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സംഘത്തലവൻ ബസവരാജുവിനെ വധിച്ചിരുന്നു. വനമേഖലയായ അബുജ്മദ് വനങ്ങളിൽ ജില്ലാ റിസർവ് ഗാർഡിന്റെ നേതൃത്വത്തിൽ നടന്ന സംയുക്ത ഓപ്പറേഷനിലായിരുന്നു വെടിവയ്പ്പ് നടന്നത്