
താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവയ്ക്കരുത്: പാർവതിക്ക് വിധുവിന്റെ മറുപടി
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കുന്ന സർക്കാർ തീരുമാനത്തെ പരിഹസിച്ച പാർവതി തിരുവോത്തിന് മറുപടിയുമായി വിധു വിൻസന്റ്. താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടി വയ്ക്കരുതെന്നും പാർവതി അടക്കമുള്ള തിരിച്ചറിവുള്ള സ്ത്രീകളിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നതും അതാണെന്ന് വിധു വിൻസന്റ് കുറിച്ചു. ‘അഞ്ചര വര്‍ഷമായല്ലോ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനം ആയോ’ എന്നായിരുന്നു മുഖ്യമന്ത്രിയോട് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പാർവതി ചോദിച്ചത്. എന്നാൽ, കമ്മിറ്റിക്ക് മൊഴി നൽകിയവർ പോലും കേസുമായി മുന്നോട്ടു പോകാൻ താൽപര്യം കാണിക്കാതിരുന്നത് വസ്തുതയാണെന്ന് വിധു പറയുന്നു. അതിജീവിതരുടെ പൂർണ സഹകരണവും സാക്ഷ്യവും ഇല്ലാതെ കേസുകൾ ഫലപ്രദമായി നടത്താൻ കഴിയില്ലെന്നും വിധു ചൂണ്ടിക്കാട്ടി. സമൂഹമാധ്യമത്തിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെയാണ് വിധു വിൻസന്റിന്റെ മറുപടി.
ഹേമ കമ്മിറ്റി റിപ്പോർട്ടും സർക്കാർ നടപടികളും: വസ്തുതകൾ : പാർവതി അടക്കമുള്ളവർ അവർ അഭിനയിച്ച ചില സിനിമകളുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴിയായി നൽകിയിരുന്നുവെങ്കിലും, പിന്നീട് പൊലീസ് കേസുകളുമായി മുന്നോട്ട് പോകാൻ അവരാരും തയാറായിരുന്നില്ല എന്നത് വസ്തുതയാണ്. ഈ മൊഴികളെ കുറിച്ച് അന്വേഷിച്ച സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീമും ക്രൈം ബ്രാഞ്ചും, മൊഴി നൽകിയവർ പറഞ്ഞതിൽ ഉറച്ചു നിൽക്കാഞ്ഞതിനെക്കുറിച്ചും പിൻവലിഞ്ഞതിനെക്കുറിച്ചും പരസ്യമായി തന്നെ പ്രതികരിച്ചിരുന്നു. നിയമപരമായ നടപടികൾക്ക് ഇര/ അതിജീവിതരുടെ പൂർണ സഹകരണവും സാക്ഷ്യവും അത്യാവശ്യമാണെന്നിരിക്കെ അത് ലഭ്യമല്ലാതെ കേസുകൾ ഫലപ്രദമായി നടത്താൻ കഴിയില്ലാ എന്നത് സാമാന്യ യുക്തിയിൽ ബോധ്യപ്പെടുന്ന ഒരു കാര്യമാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ യഥാർഥ ഫലങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വെറുമൊരു കേസ് റജിസ്റ്റർ ചെയ്യാനുള്ള ഉപകരണമായിരുന്നില്ല. പകരം, മലയാള ചലച്ചിത്ര മേഖലയിലാകെ വ്യാപകമായ ആഭ്യന്തരമാറ്റങ്ങൾക്ക് വഴിതെളിച്ച നയരേഖയായിരുന്നു അത്. ചലച്ചിത്ര നയനിർമാണത്തിന്റെ അടിത്തറ സർക്കാരിന്റെ സംവിധാനമായ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെയും (KSFDC) ചലച്ചിത്ര അക്കാദമിയുടെയും നേതൃത്വത്തിൽ പുതിയ ചലച്ചിത്ര നയം രൂപീകരിക്കാനുള്ള ഉദ്യമത്തിന് അടിത്തറ പാകിയത് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളാണ്. വിപുലമായ കൂടിയാലോചന പ്രക്രിയയാണ് ഇതെ തുടർന്ന് നടന്നത്.