മുഴുവന്‍ കുളങ്ങളിലും മത്സ്യകൃഷി വ്യാപിപ്പിക്കണം, മന്ത്രി മെഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം : സംസ്ഥാനത്ത് മത്സ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് മുഴുവൻ കുളങ്ങളിലും മത്സ്യകൃഷി വ്യാപിപ്പിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. കിളിമാനൂർ കരവാരം പഞ്ചായത്തിലെ കല്ലമ്പലം നാറാണത്ത് ചിറയിൽ തുടക്കമിട്ട ജനകീയ മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം സംരഭങ്ങൾ വ്യാപകമായാൽ വർഷം മുഴുവൻ വിഷരഹിത മത്സ്യം ലഭിക്കും. കാർപ്പ് മത്സ്യങ്ങൾക്ക് പുറമെ മറ്റിനം മത്സ്യകുഞ്ഞുങ്ങളെയും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ തന്നെ 2018 ജനുവരിയിൽ കാർപ്പ് വർഗത്തിൽപെട്ട കട്ല , രോഹു, മൃഗാൾ, ഗ്രാസ് കാർപ്പ് എന്നീ കുഞ്ഞുങ്ങലെ ചിറയിൽ നിക്ഷേപിച്ചിരുന്നു. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന നാറാണത്ത് ചിറ ബി സത്യൻ എം എൽ എയുടെ നേതൃത്വത്തിൽ മൈനർ ഇറിഗേഷൻ ഫണ്ടിൽ നിന്ന് 20 ലക്ഷംരൂപ ചെലവാക്കി നവീകരിച്ചാണ് മത്സ്യകൃഷിക്കായി തെരഞ്ഞെടുത്തത്. ചടങ്ങിൽ ബി സത്യൻ എം എൽ എ അധ്യക്ഷനായി. ചടങ്ങിൽ കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ദീപ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുഭാഷ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. മത്സ്യ വിളവെടുപ്പിന് ശേഷം വിൽപനയും നടന്നു. നൂറുകണക്കിന് ആളുകൾ മത്സ്യം വാങ്ങുവാനായി എത്തിയിരുന്നു