വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു
വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) സംസ്ഥാനത്തു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ പാർട്ടികളുടെ സംശയനിവാരണവും തുടർന്ന് മാധ്യമ പ്രവർത്തകരുമായുള്ള ആശയവിനിമയവും നടന്നു.
പ്രത്യേക തീവ്ര പുതുക്കൽ പദ്ധതിയുടെ പരിശീലന പ്രവർത്തനങ്ങൾ നവംബർ മൂന്നാം തീയതി വരെ തുടരും. വീട് വീടാന്തരമുള്ള വിവര ശേഖരണ ഘട്ടം (Enumeration form വിതരണം) നവംബർ നാലു മുതൽ ഡിസംബർ നാലു വരെ നടക്കും. പ്രാഥമിക വോട്ടർപ്പട്ടിക ഡിസംബർ ഒൻപതിനു പ്രസിദ്ധീകരിക്കും. ഇതിന്മേലുള്ള ഹിയറിങ്ങും പരിശോധനയും ഡിസംബർ ഒൻപതു മുതൽ 2026 ജനുവരി മുപ്പത്തൊന്നു വരെ നടക്കും. അന്തിമ വോട്ടർപ്പട്ടിക 2026 ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കും.
ഈ വർഷം ഒക്ടോബർ 27 ന് നിലവിലുണ്ടായിരുന്ന വോട്ടർപ്പട്ടിക പ്രകാരമുള്ള എല്ലാ വോട്ടർമാർക്കും എനുമെറേഷൻ ഫോം കൈമാറും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി രാഷ്ട്രീയപ്പാർട്ടികളുടെ സജീവ പങ്കാളിത്തവും ബൂത്ത് ലെവൽ ഏജന്റുമാരുടെ നിയമനവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്താനായി ആഴ്ചതോറും അംഗീകൃത രാഷ്ട്രീയപ്പാർട്ടികളുടെ യോഗം നടത്തുമെന്നും ഡോ. രത്തൻ യു കേൽക്കൽ അറിയിച്ചു.
അഡ്വ എസ് സുരേഷ് (ഭാരതീയ ജനതാ പാർട്ടി), എം വി ജയരാജൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ്) സണ്ണി ജോസഫ് എം എൽ എ, പി സി വിഷ്ണുനാഥ് എം എൽ എ, എം ലിജു (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), സത്യൻ മൊകേരി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), സി. പി. ചെറിയ മുഹമ്മദ് (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്), ജോയ് എബ്രഹാം (കേരള കോൺഗ്രസ്), ഡോ സ്റ്റീഫൻ ജോർജ് കെ സി (കേരള കോൺഗ്രസ്. എം) പി ജി പ്രസന്ന കുമാർ, കെ എസ് സനൽ കുമാർ (റെവോലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി) എന്നിവർ യോഗത്തിൽ പങ്കെടുത്തു.

