സംസ്ഥാന വികസന മാതൃക സാമ്പത്തിക കണക്കുകളുടേതല്ല, മാനവികതയിൽ അധിഷ്ഠിതം: മുഖ്യമന്ത്രി
സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന വികസന മാതൃക കേവലം സാമ്പത്തിക കണക്കുകളുടേതല്ല, മറിച്ച് മാനവികതയിൽ അധിഷ്ഠിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ വന്ന സർക്കാരിന് ജനങ്ങൾ നൽകിയ വലിയ പിന്തുണയിലാണ് 2021ൽ തുടർഭരണം ഉണ്ടായത്. 2016 മുതൽ ഇതുവരെ 10 വർഷത്തോളം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയാണ് സർക്കാർ മുന്നേറുന്നത്. ഒരോ വർഷവും നടപ്പാക്കുന്ന കാര്യങ്ങൾ പ്രോഗ്രസ്സ് റിപ്പോർട്ടായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് രാജ്യത്ത് ഏറ്റവും സുതാര്യവും മാതൃകാപരവുമായ ഭരണ സമീപനം നടപ്പാക്കുന്ന സർക്കാരിന് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. സർക്കാരിന് മുന്നിൽ പലതരത്തിൽ ഉണ്ടായ തടസ്സങ്ങളും പ്രതിസന്ധികളും മറികടന്ന് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
അതിദാരിദ്ര്യം നിർമ്മാർജനം – ഔദ്യോഗിക പ്രഖ്യാപനം നവംബർ 1ന്
2021ൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനമാണ് അതിദാരിദ്രം പൂർണ്ണമായി നിർമാർജ്ജനം ചെയ്യുക എന്നത്. ഇപ്പോൾ ആ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു. ഈ കേരളപ്പിറവി ദിനത്തിൽ രാജ്യത്തെ ആദ്യത്തെ അതിദാരിദ്യ്ര മുക്ത സംസ്ഥാനമായി ഔപചാരികമായി കേരളം ഉയർത്തപ്പെടുകയാണ്. ലോകത്തിൽ തന്നെ അപൂർവ്വം ചില പ്രദേശങ്ങൾ മാത്രമെ ഇത്തരത്തിൽ അതിദാരിദ്ര്യ മുക്തമായിട്ടുള്ളു. ആ പട്ടികയിലേക്ക് കേരളവും ചേർക്കപ്പെടുകയാണ്. സമൂഹത്തിൽ ഏറ്റവും കഷ്ടത അനുഭവിക്കുന്നവരുടെ കൈപിടിച്ച് ഉയർത്തുക എന്ന മഹത്തായ ലക്ഷ്യമാണ് നടപ്പിലാക്കുന്നത്. ഇത് ലോകമാകെ അംഗീകരിക്കുന്ന കേരള മാതൃകയ്ക്ക് കൂടുതൽ തിളക്കം നൽകുന്ന നേട്ടമാണെന്ന് മുഖ്യമന്തി പറഞ്ഞു.
സ്ത്രീ സുരക്ഷാ പദ്ധതി
സർക്കാർ സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി ആരംഭിക്കുന്നു. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം പദ്ധതിയിലൂടെ ഉറപ്പാക്കും. 35 മുതൽ 60 വയസ്സ് വരെയുള്ള, നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം സ്ത്രീ സുരക്ഷ പെൻഷൻ അനുവദിക്കും. 31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. പ്രതിവർഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുക.
യുവതലമുറക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ്
വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈപെന്റ് / സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ആരംഭിക്കും. പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകും. കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ 5 ലക്ഷം യുവതീ യുവാക്കൾ ഗുണഭോക്താക്കൾ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 600 കോടി രൂപ ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.
കുടുംബശ്രീ എ.ഡി.എസുകൾക്കുള്ള പ്രവർത്തന ഗ്രാന്റ്
കേരളത്തിലെ എല്ലാ വാർഡിലും പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സംസ്ഥാനത്ത് ആകെയുള്ള 19,470 എ.ഡി.എസ്സുകൾക്ക് (ഏരിയ ഡെവലപ്മെൻറ് സൊസൈറ്റി) പ്രവർത്തന ഗ്രാൻറ് ആയി പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു. പ്രതിവർഷം 23.4 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.
നവകേരളസദസ്സ് സംസ്ഥാനത്താകെ വിവിധ വിഭാഗം ജനങ്ങളുമായി നടത്തിയ സംവാദപരിപാടികൾ, അതിൻറെ ഭാഗമായിയുള്ള ചർച്ചകൾ തുടങ്ങിയ പ്രക്രിയയിലൂടെയാണ് ഈ തീരുമാനങ്ങളിലേക്ക് എത്തിയത്. പുതിയ പദ്ധതികൾക്ക് പുറമേ നിലവിലെ ആനുകൂല്യങ്ങളും പദ്ധതികളും പരിഷ്കരിക്കുന്നതും സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്തി പറഞ്ഞു.
ക്ഷേമ പെൻഷൻ 2000 രൂപ
സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് കൈത്താങ്ങ് എന്ന നിലയ്ക്ക് സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷൻ പ്രതിമാസം 2,000 രൂപയായി വർദ്ധിപ്പിച്ചു. നിലവിൽ പ്രതിമാസം 1,600 രൂപയാണ്. പ്രതിവർഷം ഏകദേശം 13,000 കോടി രൂപയാണ് ഈ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ നീക്കിവെക്കുന്നത്.
സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർക്കുള്ള ഡി.എ/ ഡി.ആർ
സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡി.എ – ഡിആർ കുടിശ്ശിക ഈ സാമ്പത്തിക വർഷത്തിൽ 2 ഗഡു നൽകിയിട്ടുണ്ട്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രഖ്യാപിച്ച മെച്ചപ്പെട്ട ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ ഒരു ഗഡു ഡി.എ – ഡിആർ കൂടി അനുവദിക്കുന്നു. മുൻ ഗഡുക്കളിൽ 2%, 3% ആണ് അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 4% ആയി നവംബർ മാസത്തിൽ വിതരണം ചെയ്യുന്ന ശമ്പളം/ പെൻനോടൊപ്പം നൽകും.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ ഒന്നും രണ്ടും ഗഡുക്കൾ ഈ വർഷം നൽകിയിട്ടുണ്ട്. മൂന്നും നാലും ഗഡുക്കൾ ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും. 2026 ഏപ്രിൽ 1 നു ശേഷം ഈ കുടിശ്ശിക തുക പി.എഫിൽ ലയിപ്പിക്കുന്നതാണ്. പി.എഫ് ഇല്ലാത്തവർക്ക് പണമായി 2026 ഏപ്രിൽ 1 നു ശേഷം നൽകും.
അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ വീതം വർദ്ധിപ്പിക്കും. 66,240 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ ഇനത്തിൽ പ്രതിവർഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2024 ലാണ് ഇതിന് മുമ്പ് ഓണറേറിയം വർദ്ധിപ്പിച്ചത്. സാക്ഷരത പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും. ഈ ഇനത്തിൽ പ്രതിവർഷം 5.5 കോടി രൂപയാണ് അധികമായി ചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.
ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും. 26,125 പേർക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിൽ പ്രതിവർഷം 250 കോടി രൂപയാണ് ചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും. സംസ്ഥാനത്ത് ആകെ 13,327 പാചക തൊഴിലാളികളാണ് ഉള്ളത്. ഇവരുടെ പ്രതിദിന കൂലി വർദ്ധിപ്പിക്കും 1100 രൂപയുടെ വർദ്ധനയാണ് പ്രതിമാസം ഉണ്ടാകുക. ഈ ഇനത്തിൽ പ്രതിവർഷം 16 കോടി രൂപയാണ് അധികമായി ചെലവ് വരുക.
പ്രീ പ്രൈമറി ടീച്ചര്‍മാരുടേയും ആയമാരുടെയും പ്രതിമാസ വേതനം 1000 രൂപ വർദ്ധിപ്പിക്കും. ഈ ഇനത്തിൽ പ്രതിവർഷം 5.72 കോടി രൂപയാണ് അധികമായി ചെലവ് വരുക. ഗസ്റ്റ് ലക്ച്ചറർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വർദ്ധിപ്പിക്കും. പ്രതിവർഷം 2.07 കോടി രൂപയാണ് ചെലവ് വരുക. റബ്ബർ ഉൽപാദന ഇൻസെൻറീവ് പദ്ധതി പ്രകാരം റബ്ബർ കർഷകർക്ക് നൽകി വരുന്ന റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 180 രൂപയിൽ നിന്നും 200 രൂപയാക്കി ഉയർത്തും. ഈ പദ്ധതികളും ആനുകൂല്യങ്ങളും കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
കേരള നിർമ്മാണ തൊഴിലാളിക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിക കൊടുത്തുതിർക്കും. ഇതിനായി 992 കോടിരൂപയാണ് ആവശ്യം വരുന്നത്. ഇത് കണ്ടെത്താൻ വായ്പയെടുക്കും. കേരള അംഗൻവാടി വർക്കേഴ്സ് ആൻറ് ഹെൽപ്പേഴ്സ് ക്ഷേമനിധി പെൻഷൻ കുടിശ്ശിക കൊടുത്തുതീർക്കും. 24.6 കോടി രൂപയാണ് ഇതിന് വേണ്ടത്. ഈ തുക അധിക അംശദായമായി സർക്കാർ ഈ വർഷം നൽകും.
പട്ടികജാതിവിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് അധിക ധനസഹായം, 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ്, അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് സംസ്ഥാനവിഹിതം 18.20 കോടിരൂപ ഒറ്റത്തവണയായും അധികധനസഹായമായി 220.25 കോടിരൂപയും അനുവദിക്കും.
പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് 40.35 കോടിരൂപ ഒറ്റത്തവണയായി അനുവദിക്കും. മത്സ്യതൊഴിലാളി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് 25 കോടിരൂപ അനുവദിക്കും. സ്കോളർഷിപ്പ് ഇനത്തിൽ ആകെ 303.80 കോടി രൂപയാണ് അനുവദിക്കുക. വകുപ്പുകളുടെ ബജറ്റ് വിഹിതത്തിൽ നിന്നും നൽകുന്ന ധനസഹായ പദ്ധതികൾ കുടിശ്ശിക ഉൾപ്പെടെ കൊടുത്തുതീർക്കുന്നതിനായി 498.36 കോടിരൂപ അധികമായി നൽകും.
തണൽ-പദ്ധതി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായം 207.40 കോടി രൂപ. ഖാദി തൊഴിലാളികൾക്കുള്ള പൂരക വരുമാന പദ്ധതി 44 കോടി രൂപ. ഖാദി സ്ഥാപനങ്ങൾക്കും ഖാദിബോർഡിന് കിഴിലുള്ള പ്രോജക്ടുകൾക്കും അനുവദിക്കുന്ന റിബേറ്റ് 58 കോടി രൂപ. ഖാദി തൊഴിലാളികൾക്കുള്ള ഉത്സവബത്തയും ഉത്പാദന ഇൻസെൻറ്റിവും 2.26 കോടി രൂപ. യൂണിഫോം വിതരണത്തിന്റെ ഭാഗമായി കൈത്തറി തൊഴിലാളികൾക്കുള്ള കൂലിയും റിബേറ്റും 50 കോടി രൂപ. പട്ടികജാതി വിഭാഗത്തിൽപ്പെട്ട മിശ്രവിവാഹിതർക്കുകള്ള ധനസഹായം 64 കോടി രൂപ. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മിശ്രവിവാഹിതർക്കുകള്ള ധനസഹായം 1.17 കോടി രൂപ. മിശ്രവിവാഹിതർക്കുള്ള ധനസഹായം 11.85 കോടി രൂപ. വന്യമൃഗ അക്രമണങ്ങൾക്ക് ഇരയാകുന്നവർക്കുള്ള ധനസഹായം 16 കോടി രൂപ. മലബാർ ദേവസ്വത്തിൻറെ കിഴിലുള്ള ആചാര്യ സ്ഥാനിയർ, കോലധാരികൾ എന്നിവർക്കുള്ള ധനസഹായം 0.82 കോടി രൂപ. പമ്പിംഗ് സബ്സിഡി 42.86 കോടി രൂപ എന്നിവ പ്രഖ്യാപിച്ചു.
ലെപ്രസി, കാൻസർ, ക്ഷയരോഗികൾക്കുള്ള ധനസഹായം സമയബന്ധിതമായി നൽകുന്നതിന് പണം അനുവദിക്കും. കാസ്പ്, കെ.ബി.എഫ് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി കുടിശ്ശിക നിവാരണത്തിനായി അധികം വേണ്ട തുക കൂടിചേർത്ത് ഐ.ബി.ഡി.എസ് മുഖേന പണം അനുവദിക്കും. ആരോഗ്യകിരണം, ശ്രുതിതരംഗം പദ്ധതികൾക്ക് പൂർണ്ണമായും തുക അനുവദിക്കും. മരുന്ന് വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുവാൻ കെ.എം.എസ്.സി.എലിന് 914 കോടിരൂപ ഐ.ബി.ഡി.എസ് മുഖേന അനുവദിക്കും.
സപ്ലൈകോ – വിപണി ഇടപെടൽ ഇനത്തിൽ കുടിശ്ശിക തീർക്കുന്നതിനായി 110 കോടിരൂപ അനുവദിക്കും. ദേശിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ചെലവുകൾക്കായി 194 കോടി രൂപ അനുവദിക്കും. കരാറുകാരുടെകുടിശ്ശിക ബിഡിഎസ് വഴി കൃത്യതയോടെ നൽകും. ഈ ഇനത്തിൽ ആകെ 3094 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയ 1000 കോടിരൂപ ഈ സാമ്പത്തികവർഷം ഡിസംബർ 31 വരെ സമർപ്പിക്കുന്ന ബില്ലുകൾക്ക് ബിഡിഎസ് ഒഴിവാക്കി മുൻഗണന നൽകി നേരിട്ട് തുക അനുവദിക്കും.
കേരള സാമൂഹിക സുരക്ഷാമിഷൻ മുഖേന നടപ്പിലാക്കുന്ന 10 പദ്ധതികൾക്കുള്ള കുടിശ്ശിക തിർക്കുന്നതിനായി 88.38 കോടിരൂപ അനുവദിക്കും.
വയോമിത്രം പദ്ധതിയ്ക്ക് 30 കോടി രൂപ, സ്നേഹപൂർവ്വം 43.24 കോടി രൂപ, ആശ്വാസകിരണം 6.65 കോടി രൂപ, സ്നേഹസ്പർശം 0.25 കോടി രൂപ, മിഠായി 7.99 കോടി രൂപ, വി കെയർ 0.24 കോടി എന്നിങ്ങനെ തുക അനുവദിക്കും. 2025 മാർച്ച് മാസം വരെയുള്ള പുതിയ അപേക്ഷകൾ പരിഗണിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ആശ്വാസകിരണം പദ്ധതിയ്ക്ക് 55 കോടിരൂപയും സമാശ്വാസം പദ്ധതിയ്ക്ക് 3.1 കോടിരൂപയും കൂടി വേണ്ടി വരും. കുടിശ്ശിക ഉൾപ്പെടെ മൊത്തം ആവശ്യമായ 146.48 കോടി രൂപ അനുവദിക്കും.
പ്രവാസി ക്ഷേമബോർഡിൻറെ പെൻഷൻ പദ്ധതി തടസ്സമില്ലാതെ മുന്നോട്ട്കൊണ്ട്പോകുന്നതിനായി 70 കോടിരൂപ അനുവദിക്കും. ഖാദി ബോർഡ്, കരകൗശല വികസന കോർപ്പറേഷൻ, ബാംബൂ കോർപ്പറേഷൻ, മരം കയറുന്നവർക്കുള്ള പെൻഷൻ, തോട്ടം തൊഴിലാളികൾക്കു ഉള്ള ധനസഹായം, വൃദ്ധസദന കൗൺസിലർമാർക്കുള്ള ഓണറേറിയം എന്നിവയ്ക്കായി ആകെ 76.26 കോടിരൂപ അനുവദിക്കും. ബജറ്റ് വിഹിതം ഇല്ലാത്ത സുരഭി, ഹാനൻവീവ്, ഹാൻടെക്സ് എന്നീ സ്ഥാപനങ്ങനൾക്ക് കുടിശ്ശിക തീർക്കുന്നതിനായി 20.61 കോടി രൂപ നൽകും.
വോട്ടർപട്ടിക പ്രത്യേക തീവ്രപരിശോധന : സർവകക്ഷി യോഗം നവംബർ 5ന്
കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആർ) തിടുക്കപ്പെട്ടു നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെയും അഭിപ്രായം അവഗണിച്ച് എസ്ഐആർ നടപ്പാക്കും എന്ന തീരുമാനമാണ് ഇപ്പോൾ എടുത്തിട്ടുള്ളത്. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത് ഇപ്പോൾ പ്രാവർത്തികമല്ലയെന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ തന്നെ അഭിപ്രായപ്പെട്ടതാണ്. ഈ തീരുമാനത്തിനെതിരെ സർവ്വകക്ഷി യോഗം വിളിച്ചു തുടർന്ന് നടപടികൾ ആലോചിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. നവംബർ 5ന് 4 മണിക്ക് സർവ്വകക്ഷിയോഗം ചേരുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
അഗ്നിരക്ഷാ സേവന വകുപ്പിൽ സ്റ്റേഷൻ ഓഫീസർ തസ്തികയിൽ വനിതകളെ നിയമിക്കുന്നതിന് പുതിയതായി 12 വനിതാ സ്റ്റേഷൻ ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ഇപ്രകാരം സൃഷ്ടിക്കുന്ന തസ്തികകളിൽ 50 ശതമാനത്തിൽ പി എസ് സി വഴി നേരിട്ടും, 50 ശതമാനത്തിൽ ഇപ്പോൾ സർവ്വീസിലുള്ള വനിതാ ഫയർ ഓഫീസർമാരിൽ നിന്നും നിയമനം നടത്തും.
കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 25 പേർക്ക് ഒരാൾക്ക് വീട് ഉൾപ്പെടെ പരമാവധി എഴ് സെന്റ് എന്ന വ്യവസ്ഥയിൽ സൗജന്യമായി കൈമാറുന്ന വസ്തുവിന്റെ രജിസ്ട്രേഷന് മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകും. 26,78,739 രൂപയുടെ ഇളവാണ് നൽകുക.
പി.എം ശ്രീ – ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.
പി.എം ശ്രീ പദ്ധതി സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും ആശങ്കകളും കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് റിവ്യൂ നടത്താൻ തീരുമാനിച്ചു. ഇക്കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വ്യദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. കെ രാജൻ, പി പ്രസാദ്, റോഷി അഗസ്റ്റിൻ, പി രാജീവ്, എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി എന്നിവർ അംഗങ്ങളായിരിക്കും. സബ് കമ്മിറ്റി റിപ്പോർട്ട് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് പി എം ശ്രീ നടപ്പാക്കുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകില്ലെന്ന് കേന്ദ്ര സർക്കാരിനെ കത്ത് മുഖേന അറിയിക്കുമെന്നും മുഖ്യമന്തി പറഞ്ഞു.
നെല്ല് സംഭരണം : നഷ്ടപരിഹാര തുകയായ 63.37 കോടി രൂപ അനുവദിക്കുന്ന കാര്യം പരിഗണിക്കും
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ മില്ലുടമകളുമായി ചർച്ച നടത്തി. നെല്ല് സംസ്കരണ മില്ലുടമകൾക്ക് 2022-23 സംഭരണ വർഷം ഔട്ട് ടേൺ റേഷ്യോയുമായി ബന്ധപ്പെട്ട് നൽകാനുള്ള നഷ്ടപരിഹാര തുകയായ 63.37 കോടി രൂപ അനുവദിക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കും. കേന്ദ്രം നിശ്ചയിച്ച 68 ശതമാനമെന്ന ഔട്ട് ടേൺ റേഷ്യോയിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം നെല്ല് സംഭരിക്കാൻ പ്രയാസം അനുഭവിക്കുകയാണ്. അതിനാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ തീരുമാനം സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മില്ലുടമകൾക്ക് നഷ്ടം ഉണ്ടാവുകയാണെങ്കിൽ സംസ്ഥാന സർക്കാർ ധനസഹായം നൽകുന്നതിൽ ഇടപെടുകയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2025-26 സംഭരണവർഷം മുതൽ ഔട്ട് ടേൺ റേഷ്യോയിലെ വ്യത്യാസം മൂലം മില്ലുടമകൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് ന്യായമായ നടപടി സർക്കാർ കൈക്കൊള്ളും. നെല്ല് സംഭരണത്തിൽ ബാക്കി നൽകാനുള്ള തുക ഉടനെ അനുവദിക്കും. കൺസോർഷ്യം വായ്പയിൽ നിന്നോ മറ്റു വഴികളിലൂടെയോ കുടിശ്ശിക തീർക്കാനുള്ള തുക കണ്ടെത്തും. നെല്ല് കടത്തുന്നതുമായി ബന്ധപ്പെട്ട ട്രാൻസ്പോർട്ടേഷൻ ചാർജ് അനുവദിച്ചു നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് പൂർണമായും മില്ലുടമകൾക്ക് നൽകാനും ധാരണയായി.

