
'ജാനകി' ഒഴിവാക്കണം; സുരേഷ് ഗോപി ചിത്രത്തിന് വീണ്ടും വെട്ട്
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയിലെ ജാനകി മാറ്റണമെന്ന നിലപാടിൽ ഉറച്ച് സെൻസർ ബോർഡ്. മുംബൈയിൽ ചേർന്ന റിവൈസ് കമ്മിറ്റിയും സമാന നിർദേശം മുന്നോട്ട് വച്ചതോടെ ചിത്രത്തിന്റെ പ്രദർശനം അനിശ്ചിതത്വത്തിലായി. പേര് മാറ്റാതെ പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് അറിയിച്ചതായി സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി. സെൻസർ ബോർഡ് ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ അണിയറാക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് അടുത്ത ദിവസം പരിഗണിക്കാൻ മാറ്റിയിരുന്നു.
ഇത് സംബന്ധിച്ച കേസ് ഹൈക്കോടതി നാളെ പരിഗണിക്കും. ജാനകി എന്ന പേര് മാറ്റാൻ നിർദേശിച്ച കാരണം സെൻസർ ബോർഡ് വ്യക്തമാക്കണം. ജെഎസ്കെ അഥവാ 'ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള' എന്ന മലയാള സിനിമയുടെ പ്രദർശനനാനുമതിക്ക് കാലതാമസംനേരിട്ടതിനെ തുടർന്നാണ് അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമിച്ചിരിക്കുന്നത്. പ്രവീൺ നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്.
ജൂൺ 12നാണ് ചിത്രം ഇ-സിനിമാപ്രമാൺ പോർട്ടൽ വഴി സർട്ടിഫിക്കേഷനായി സമർപ്പിച്ചത്. സിനിമയുടെ സെൻസർ പ്രദർശനം ജൂൺ 18ന് പൂർത്തിയായിരുന്നു. എന്നാൽ സിനിമയുടെ പേരിലെ ജാനകി ഹിന്ദു ദേവതയായ 'സീത'യെ പരാമർശിക്കുന്നുവെന്നും അത് മാറ്റണമെന്നും കാണിച്ച് പ്രദർശനാനുമതി തടഞ്ഞു. ഇത് രേഖാമൂലം അണിയറ പ്രവർത്തകരെ സെൻസർബോർഡ് അറിയിച്ചിട്ടില്ല. സിനിമയുടെ ട്രെയിലറിന് സിബിഎഫ്‌സി നേരത്തെ തടസങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ അനുമതി നൽകിയിരുന്നു.