
തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും കൊക്കെയ്ൻ കേസിൽ അറസ്റ്റിൽ
തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായ കൊക്കെയ്ൻ കേസിൽ കൂടുതൽ താരങ്ങൾ പൊലീസ് നിരീക്ഷണത്തിൽ. ഇന്ന് വൈകിട്ടാണ് നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നടൻ കൃഷ്ണ കുറ്റം സമ്മതിച്ചത്. കേസിൽ രണ്ട് പ്രമുഖ നടിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇവർ പൊലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്‍ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ലഹരി ഉപയോഗിച്ചതിനും സുഹൃത്തുകള്‍ക്ക് പങ്കുവെച്ചതുമാണ് കൃഷ്ണയ്ക്ക് എതിരെയുള്ള കുറ്റം. കൃഷണയ്‌ക്കൊപ്പം സുഹൃത്തും ലഹരി ഇടപ്പാടുകാരനായ കെവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി ഉപയോഗം, വിതരണം എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഇടപ്പാടുകള്‍ നടത്തുന്ന വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നടന്‍ കൃഷ്ണ സജീവമാണെന്നും പൊലീസ് വെളിപ്പെടുത്തി.
അതേ സമയം, കേസിൽ ചെന്നൈയിൽ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലായ് ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കൂടുതൽ അന്വേഷണത്തിനായി പൊലീസ് ശ്രീകാന്തിനെ കസ്റ്റഡിയിൽ വാങ്ങും. ശ്രീകാന്തുമായി അടുപ്പമുള്ള നടൻ കൃഷ്ണ ഉൾപ്പെടെയുള്ള മറ്റ് നടീനടൻമാരെക്കുറിച്ചും അന്വേഷണം നടത്തും. കഴിഞ്ഞ ദിവസമാണ് ലഹരിക്കേസില്‍ തമിഴ് നടൻ ശ്രീകാന്തിനെ നുങ്കമ്പാക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ മുൻ എഐഎഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.