
പരസ്യവിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതികളായ SDPI പ്രവർത്തകർ രാജ്യംവിട്ടു
പിണറായിയിൽ കായലോട് പരസ്യവിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ വിദേശത്തേക്ക് കടന്നു. എസ്ഡിപിഐ പ്രവർത്തകരായ സുനീർ, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് മുങ്ങിയത്. ഇവർ എവിടേക്കാണ് പോയതിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കേസിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റസീനയുടെ സുഹൃത്ത് റഹീസ് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. റഹീസിന്റെ മൊഴി പൊലീസ് വിശദമായി പരിശോധിച്ചു. ഇതിലാണ് യുവാവ് മർദ്ദനത്തിനും പരസ്യവിചാരണയ്‌ക്കും വിധേയനായെന്ന് തെളിഞ്ഞത്. എസ്ഡിപിഐ ഓഫീസിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചുവെന്ന് യുവാവ് മൊഴിനൽകി.
റഹീസിന്റെ മൊഴിയുടെയും റസീനയുടെ ആത്മഹത്യയുടെയും അടിസ്ഥാനത്തിലാണ് രണ്ട് പേരെ കൂടി പ്രതിചേർത്തത്. ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികൾ വിദേശത്തേക്ക് കടന്നത്. യുവതിയുടെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പിൽ പരസ്യവിചാരണ ചെയ്തത് ആരൊക്കെയെന്നതിനെ കുറിച്ച് വിശദമായി എഴുതിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐ പ്രവർത്തകരെ പ്രതിചേർത്തത്. എന്നാൽ സുഹൃത്തിനെതിരെ യുവതിയുടെ കുടുംബം രംഗത്തുവന്നത് കേസിന്റെ വഴി മാറ്റി. പിന്നീട് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ എസ്ഡിപിഐ ഓഫീസിലെത്തിച്ചതും മർദ്ദിച്ചതുമുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തറിഞ്ഞത്.