
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നാളെ; 2.40 ലക്ഷം വോട്ടർമാർ
നിലമ്പൂരിൽ നാളെ (19) നടക്കുന്ന ഉപ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമാ ഹയർസെക്കണ്ടറി സ്‌കൂളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങി. നാളെ പുലർച്ചെ 5.30ന് മോക് പോൾ ആരംഭിക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16 നു പൂർത്തിയായി. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസർവ് ഉൾപ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.
ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡൽ പ്രീ സ്‌കൂളിലെ 42-ാം നമ്പർ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ 120-ാം നമ്പർ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റർ 225-ാം നമ്പർ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും.