സാംസങ്ങിൻ്റെ 'നോ-യൂണിയൻ നയം' മുട്ടുമടക്കി; സിഐടിയു നേതൃത്വത്തിലുള്ള പുതിയ തൊഴിലാളി യൂണിയന് അംഗീകാരം
സാംസങ്ങിൻ്റെ നിർമ്മാണശാലയിൽ സിഐടിയു നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയന് അംഗീകാരം. 38 ദിവസത്തോളം നീണ്ട പ്രതിഷേധത്തിനും 212 ദിവസത്തെ നിയമപോരാട്ടത്തിനും ശേഷമാണ് സിഐടിയു പിന്തുണയുള്ള സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയന് തമിഴ്‌നാട് തൊഴിൽ വകുപ്പ് കഴിഞ്ഞ ദിവസം രജിസ്ട്രേഷൻ നൽകിയത്.
1926ലെ ട്രേഡ് യൂണിയൻ ആക്‌ട് പ്രകാരമാണ് സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സുങ്കുവർചത്രത്തിലെ സാംസങ് ഇന്ത്യ ഇലക്‌ട്രോണിക്‌സ് നിർമ്മാണശാലയിലെ ആയിരത്തിലധികം വരുന്ന തൊഴിലാളികൾ യൂണിയൻ്റെ രജിസ്ട്രേഷൻ ആവശ്യപ്പെട്ട് നടത്തിയ സമരം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. 106 വർഷം മുമ്പ്, 1918-ൽ മദ്രാസ് ലേബർ യൂണിയൻ രാജ്യത്തെ ആദ്യത്തെ തൊഴിലാളി യൂണിയനായി. ഇന്ന് നഗരം വീണ്ടും ചരിത്രം സൃഷ്ടിച്ചുവെന്നായിരുന്നു സിഐടിയു നേതാവും സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ പ്രസിഡൻ്റുമായ ഇ മുത്തുകുമാറിൻ്റെ പ്രതികരണം. ഇന്ത്യയിൽ സാംസങ് തൊഴിലാളികളുടെ ആദ്യത്തെ യൂണിയനാണ് എസ്ഐഡബ്ല്യു. ദക്ഷിണ കൊറിയയിലെ നാഷണൽ സാംസങ് ഇലക്ട്രോണിക്സ് യൂണിയന് (NSEU) ശേഷം സാംസങ് തൊഴിലാളികളുടെ ലോകത്തിലെ രണ്ടാമത്തെ രജിസ്ട്രേഡ് തൊഴിലാളി സംഘടന കൂടിയാണ് എസ്ഐഡബ്ല്യു എന്നും മുത്തുകുമാർ കൂട്ടിച്ചേർത്തു.