ലോഡ് ഷെഡ്ഡിങ് ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി
ലോഡ്‌ഷെഡ്ഡിങ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും കെഎസ്‌ഇബി. ഉഷ്‌ണതരംഗം സ്ഥിരീകരിച്ചതോടെ ഉപയോഗം മുൻവർഷങ്ങളേക്കാൾ കൂടിയതാണ് പ്രതിസന്ധിക്ക് കാരണം. രാത്രി 10.30ന് ശേഷമാണ് ഉയർന്ന ഉപയോഗനിരക്ക് (പീക്ക് അവർ ഡിമാൻഡ്) രേഖപ്പെടുത്തുന്നത്. എസി ഉപയോഗം കൂടിയതാണ് പ്രധാന കാരണമായി ബോർഡ് വിലയിരുത്തുന്നത്. കഴിഞ്ഞവർഷം 5024 മെഗാവാട്ടായിരുന്നു പീക്ക് അവർ ഡിമാൻഡ്. ഇത്തവണ അത് 5717 മെഗാവാട്ടായി. ചരിത്രത്തിൽ ആദ്യമായാണ് ഉപയോഗം ഇത്രയും ഉയരുന്നത്. ഉപയോഗം അധികരിച്ചാൽ പ്രതിസന്ധിയിലേക്ക് പോകുമെന്ന് ചൊവ്വാഴ്‌ച ചേർന്ന ഡയറക്ടർബോർഡ് യോഗം വിലയിരുത്തി. സാധാരണരീതിയിൽ ജൂൺ 15 വരെ പ്രതിസന്ധിയുണ്ടാകാതിരിക്കാൻ വൈദ്യുതി ഉറപ്പാക്കിയിട്ടുണ്ട്. അണക്കെട്ടുകളിൽ ഉൽപ്പാദനത്തിന് ആവശ്യമായ ജലവുമുണ്ട്. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് നടപ്പാക്കണമെന്ന് കെഎസ്‌ഇബി സർക്കാരിനോട് ആവശ്യപ്പെട്ടെന്ന് മാധ്യമവാർത്തകൾ പ്രചരിച്ചിരുന്നു. എട്ടുവർഷമായി കേരളത്തിൽ ലോഡ് ഷെഡ്ഡിങ്ങും പവർകട്ടും ഇല്ല. ഇനിയും അതുണ്ടാകരുതെന്നാണ് സർക്കാരിന്റെ നിലപാട്. ഉടൻ ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.