'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; കേരള സർവ്വകലാശാല സെനറ്റിൽ എബിവിപി പ്രവർത്തകരെ നാമനിർദ്ദേശം ചെയ്ത ഗവർണറുടെ നടപടി റദ്ദാക്കി; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയുടെ വിമര്‍ശനം. ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഗവര്‍ണറുടെ സെനറ്റ് നോമിനേഷന്‍ സര്‍വകലാശാല നിയമം അനുസരിച്ചാവണം. സര്‍വകലാശാലാ നിയമത്തില്‍ നിന്ന് വ്യതിചലിച്ചുള്ള ഗവര്‍ണറുടെ നടപടി തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.
ഗവര്‍ണറും ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാൻ നാല് എബിവിപി പ്രവര്‍ത്തകരെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് വിധി. കേരള സർവകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെ ചാൻസലറായ ഗവർണർക്ക് സെനറ്റിലേക്ക് ശുപാർശ ചെയ്യാം. സർവകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർത്ഥികളെ ചാൻസലർ നാമനിർദേശം ചെയ്യുന്നതാണ് സാധാരണ കീഴ്വഴക്കം.
സർവകലാശാല എട്ട് പേരെ നാമനിർദേശം ചെയ്തിരുന്നു. ഈ ലിസ്റ്റിലെ എട്ട് പേരിൽ ഒരാളെയും പരിഗണിക്കാതെയാണ് ചാൻസലർ നാല് പേരെ നാമനിർദേശം ചെയ്തത്. റാങ്ക് ജേതാക്കളെ തള്ളി സർവകലാശാല പരീക്ഷാ ഫലം കാത്ത് നിൽക്കുന്ന വിദ്യാർത്ഥിയെയാണ് പഠന മികവിന്റെ പേരിൽ നാമ നിർദേശം ചെയ്തത്. കലാപ്രതിഭയെ പോലും സെനറ്റിലേയ്ക്ക് തിരഞ്ഞെടുക്കാൻ ഗവർണർ തയ്യാറായില്ല.മതിയായ യോഗ്യത ഇല്ലാത്തവരെയായിരുന്നു ഗവർണർ നാമനിർദേശം ചെയ്തിരുന്നത്. ഇതിനെതിരെ എസ്എഫ്‌ഐ നേതാക്കളായ അരുണിമ അശോക്, നന്ദകിഷോര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് വിധി പറഞ്ഞത്.
അതേസമയം സെനറ്റിലേക്കുള്ള സര്‍ക്കാരിന്റെ മൂന്ന് നാമനിര്‍ദേശം ഹൈക്കോടതി ശരിവെച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജെ എസ് ഷിജുഖാന്‍, മുന്‍ എംഎല്‍എ ആര്‍ രാജേഷ്, അഡ്വ. ജി മുരളീധരന്‍ എന്നിവരുടെ നാമനിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചത്.