സ്കൂള്‍ തുറക്കുന്നതിന് തയ്യാറെടുപ്പുമായി കേന്ദ്രം; ആദ്യം 9 മുതല്‍ പ്ലസ് ടു വരെ
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള അടച്ചുപൂട്ടലിന് ശേഷം സ്കൂളുകള്‍ തുറക്കാന്‍ തയ്യാറെടുപ്പുമായി കേന്ദ്രസര്‍ക്കാര്‍. 9, 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളായിരിക്കും തുടക്കത്തില്‍ സ്കൂളുകളില്‍ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം അവര്‍ക്ക് മാസ്കുകള്‍, സാമൂഹിക അകലം എന്നിവ സംബന്ധിച്ച നിയമങ്ങള്‍ നന്നായി പാലിക്കാന്‍ കഴിയും എന്നാണ് വിലയിരുത്തല്‍.
സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അടിസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയവും എന്‍സിഇആര്‍ടിയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ചര്‍ച്ചകള്‍. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ അടുത്ത മൂന്ന് മാസത്തേക്ക് സ്‌കൂളുകളിലേക്ക് മടങ്ങാന്‍ സാധ്യതയില്ലെന്നാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദിഷ്ടമല്ല, മറിച്ച് സമീപഭാവിയില്‍ സ്കൂള്‍ ജീവിതം എങ്ങനെയായിരിക്കുമെന്ന സൂചനയാണ്. അതേസമയം, മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉടനടി ക്ലാസുകള്‍ ആരംഭിക്കില്ല.
"എല്ലാ മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികളേയും ഒന്നിച്ച് എത്തിക്കില്ല. ഇവരെ ബാച്ചുകളായിട്ടാകും എത്തിക്കുക. അങ്ങനെയാകുമ്ബോള്‍ പുതിയ ഇരിപ്പിട ക്രമീകരണങ്ങള്‍ തയ്യാറാക്കുന്നതിനും പുതിയ നിയമങ്ങള്‍ പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും സ്‌കൂളുകള്‍ക്ക് സമയം ലഭിക്കും," പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണങ്ങള്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം. അതായത്, രണ്ടു വിദ്യാര്‍ഥികള്‍ തമ്മിലുള്ള അകലം ആറടിയായിരിക്കണം. ഇതിനര്‍ത്ഥം, ഒരു സമയത്ത്, ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒരുമിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഓരോ ക്ലാസും 15 മുതല്‍ 20 വരെ വിദ്യാര്‍ഥികള്‍ വീതമുള്ള ബാച്ചുകളായി വിഭജിക്കേണ്ടതുണ്ടെന്ന് എന്‍സിആര്‍ടി കരട് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരു ക്ലാസിലെ ഓരോ ബാച്ചിനും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് ഉണ്ടാകുക. "സ്കൂളുകള്‍ ഒരു മിശ്രിത പഠന രീതി പിന്തുടരും, അതില്‍ ഒരു ദിവസം സ്കൂളില്‍ പോകേണ്ടാത്ത ബാച്ചിന് വീട്ടില്‍ ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ചുമതലകള്‍ നല്‍കും," രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എല്ലാ വിദ്യാര്‍ഥികളും ക്ലാസില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കേണ്ടിവരും. തുടക്കത്തില്‍, സ്കൂള്‍ കാന്റീനുകള്‍ പ്രവര്‍ത്തിക്കില്ല, വിദ്യാര്‍ഥികളോട് ഉച്ചഭക്ഷണം കൊണ്ടുവരാന്‍ ആവശ്യപ്പെടും. വിശ്രമവേളയില്‍ ക്ലാസ് മുറിയില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കും.
ആദ്യ കുറച്ച് മാസങ്ങളില്‍ രാവിലെ അസംബ്ലിയും നിരോധിക്കും. സ്‌കൂള്‍ ക്യാംപസിലെ വിവിധ സ്ഥലങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസേഷന്‍ സ്റ്റേഷനുകള്‍ ഉണ്ടാകും. കൂടാതെ, മാതാപിതാക്കളെ സ്കൂള്‍ ക്യാംപസിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല, അവര്‍ക്ക് ഗേറ്റ് വരെ മാത്രമേ വരാനാകൂ. തിരക്ക് ഇല്ലെന്ന് ഉറപ്പുവരുത്താന്‍ കുട്ടികള്‍ക്ക് ക്യാംപസിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും വെവ്വേറെ ഗേറ്റുകള്‍ ഉണ്ടാകും.
കുട്ടികള്‍ വരുന്നതിനു മുൻപും പോയതിനുശേഷവും ക്ലാസ് മുറികളും പതിവായി സ്പര്‍ശിക്കുന്ന പ്രതലങ്ങളും വൃത്തിയാക്കേണ്ടതുണ്ട്. ബാച്ചുകളുടെ പ്രവേശനം രണ്ട് സമയങ്ങളിലായതിനാല്‍ വൃത്തിയാക്കാന്‍ സമയം ലഭിക്കുമെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്കൂളുകള്‍ വീണ്ടും തുറക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ വ്യത്യസ്ത രീതികളാണ് സ്വീകരിക്കുന്നത്. ഏപ്രില്‍ 15 ന് യൂറോപ്പില്‍ ഡെന്‍മാര്‍ക്കിലാണ് ആദ്യം സ്കൂളുകള്‍ തുറന്നത്. പല രാജ്യങ്ങളും പ്രായം കുറഞ്ഞ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യം ക്ലാസുകള്‍ ആരംഭിക്കുന്നത്. മുതിര്‍ന്നവരെ അപേക്ഷിച്ച് ഈ കുട്ടികള്‍ക്കിടയില്‍ കോവിഡ് ബാധ കുറവാണെന്ന ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.