
തിരുവനന്തപുരം സിവിൽ സ്റ്റേഷൻ ഇനി ഹരിത ഓഫീസ്
കളക്ടറേറ്റിലെ 22 ഓഫീസുകൾ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നവ
തിരുവനന്തപുരം സിവില്‍ സ്റ്റേഷനെ ഹരിത ഓഫീസായി പ്രഖ്യാപിച്ചു. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 22 ഓഫീസുകളും ഹരിതപെരുമാറ്റച്ചട്ടം പാലിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ എ ഗ്രേഡ് നല്‍കിയാണ് ഹരിതകേരളം മിഷന്‍ പ്രഖ്യാപനം നടത്തിയത്.കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 22 ഓഫീസുകളും ഹരിതപെരുമാറ്റച്ചട്ടം പാലിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ എ ഗ്രേഡ് നല്‍കിയാണ് ഹരിതകേരളം മിഷന്‍ പ്രഖ്യാപനം നടത്തിയത്. ഹരിതപെരുമാറ്റച്ചട്ടത്തിന്റെ 17 ശുചിത്വമാനദണ്ഡങ്ങള്‍ പാലിച്ചാണ് കളക്ടറേറ്റിലെ ഓഫീസുകള്‍ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളും മറ്റും പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും പ്ലാസ്റ്റിക് ബോട്ടിലുകളും പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്ന ചിന്ത വേണമെന്ന് ജില്ലാ കളക്ടര്‍ അനു കുമാരി പറഞ്ഞു. സിവില്‍ സ്റ്റേഷനെ ഹരിത ഓഫീസായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കളക്ടർ.
പ്രകൃതിയെപ്പറ്റിയും നമ്മള്‍ ഉപയോഗിക്കുന്ന സാധനങ്ങളെപറ്റിയും ചിന്ത വേണം. 100 വര്‍ഷം കഴിഞ്ഞാലും മണ്ണില്‍ അലിഞ്ഞുചേരാത്തവയാണ് പല നിത്യോപയോഗ വസ്തുക്കളും. സർക്കാർ ഓഫീസുകളിലെ പൊതുശുചിത്വ നിലവാരം, ഊര്‍ജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഹരിതപെരുമാറ്റച്ചട്ടം പാലിക്കുന്നതിന്റെ എ ഗ്രേഡ് കാറ്റഗറിയില്‍ നിന്ന് എ പ്ലസ് ആയി ഓഫീസുകളെ മാറ്റേണ്ട ഉത്തരവാദിത്തം എല്ലാ ജീവനക്കാരും ഒരുപോലെ ഏറ്റെടുക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
ഹരിത പെരുമാറ്റച്ചട്ടം പാലിച്ചതായി കണ്ടെത്തിയ കളക്ടറേറ്റിലെ ഓഫീസുകള്‍ക്കും കളക്ടറേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന മറ്റ് സർക്കാർ ഓഫീസുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കളക്ടര്‍ നിര്‍വഹിച്ചു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം ബീന പി. ആനന്ദ്, സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി., നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അശോക് എന്നിവര്‍ പങ്കെടുത്തു.