കൊടകര കള്ളപ്പണക്കേസില്‍ ഇ.ഡിയുടെ പ്രാഥമിക അന്വേഷണം ആരംഭിച്ചു
കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. കേസില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.
പൊലിസില്‍ നിന്ന് എഫ്.ഐ.ആര്‍ വിവരങ്ങള്‍ ഇ.ഡി ശേഖരിച്ചു. കേസ് തങ്ങളുടെപരിധിയില്‍ വരുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
പൊലിസ് അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും പൊലിസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഇ.ഡി വ്യക്തമാക്കി.
കേസില്‍ ഇഡിയ്ക്ക് പരാതി ലഭിച്ചിരുന്നുവെങ്കിലും ആദായനികുതി വകുപ്പിന്റെ കീഴില്‍ വരുന്ന കേസാണിതെന്ന നിലപാടിലായിരുന്നു ഇഡി. എന്നാല്‍ കേസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി എത്തിയതിനെത്തുടര്‍ന്ന് കോടതി ഇഡിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. പത്ത് ദിവസത്തെ സാവകാശമാണ് ഇഡി ഇക്കാര്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയര്‍ന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് ഹർജി നല്‍കിയിരുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡയറക്ടര്‍ക്കും ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹർജിയില്‍ പറയുന്നു.