ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 106 റൺസ് ജയം
ഇന്ത്യൻ ബോളർമാരെ അടിച്ചൊതുക്കാൻ ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292ന് പുറത്തായി. 106 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ചറിയുമായി തിളങ്ങിയ യശസ്വി ജയ്സ്‌വാള്‍ (209) കളിയിലെ താരമായി. അഞ്ചുമത്സര പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ ജയം വീതമായി. മൂന്നാം ടെസ്റ്റ് 15ന് രാജ്കോട്ടിൽ ആരംഭിക്കും. സ്കോർ: ഇന്ത്യ – 396 & 255, ഇംഗ്ലണ്ട് – 253 & 292.
നാലാം ദിനം 1ന് 67 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 28 കൂട്ടിച്ചേര്‍ക്കുന്നതിനിടെ രഹാൻ അഹമ്മദിന്റെ വിക്കറ്റ് നഷ്ടമായി. 23 റൺസ് നേടിയ താരത്തെ അക്ഷർ പട്ടേൽ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. ഒലി പോപ്പിനേയും (23) ജോ റൂട്ടിനേയും (16) അശ്വിൻ മടക്കി. അർധ സെഞ്ചറി നേടിയ സാക് ക്രൗളിയെ (73) കുൽദീപ് യാദവ് വിക്കറ്റിനു മുന്നിൽ കുരുക്കി. സമാന രീതിയിൽ ജോണി ബെയർസ്റ്റോ (26) ജസ്പ്രീത് ബുമ്രയുടെ പന്തിൽ പുറത്തായി. നാലാംദിനം ആദ്യ സെഷനിൽ വീണ അഞ്ചിൽ നാല് വിക്കറ്റും സ്പിന്നർമാരാണ് നേടിയത്.
11 റൺസ് നേടിയ ബെന്‍ സ്റ്റോക്സ് റണ്ണൗട്ടായി. ശ്രേയസ് അയ്യരുടെ നേരിട്ടുള്ള ത്രോയിലാണ് താരം പുറത്തായത്. വിക്കറ്റ് കീപ്പർ ബാറ്റർ ബെൻ ഫോക്സിനെ റിട്ടേൺ ക്യാച്ചിലൂടെ ബുമ്ര മടക്കി. 69 പന്തിൽ 36 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ ശുഐബ് ബഷിറിനെ മുകേഷ് കുമാർ ശ്രീകർ ഭരതിന്റെ കൈകളിലെത്തിച്ചു. 8 പന്തുകൾ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്.
വാലറ്റത്തെ കൂട്ടുപിടിച്ച് ടോം ഹാർട്‌ലി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. 47 പന്തുകളിൽനിന്ന് 36 റൺസ് നേടിയ താരത്തെ ബുമ്ര ക്ലീൻ ബോൾഡാക്കി. രണ്ടാം ഇന്നിങ്സിലെ മൂന്നു വിക്കറ്റ് ഉൾപ്പെടെ മത്സരത്തിലെ ആകെ വിക്കറ്റു നേട്ടം 9 ആക്കി ഉയർത്തി. സ്പിന്നർ ആർ അശ്വിനും മൂന്നു വിക്കറ്റു പിഴുതു. അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റുവീതം സ്വന്തമാക്കി.