സ്കൂളുകളിലെ ഹിജാബ് നിരോധനം പിന്‍വലിച്ച് കർണാടക സർക്കാർ
സ്കൂളുകളിലെ യൂണിഫോം ചട്ടങ്ങൾ സംബന്ധിച്ച 2022 ഫെബ്രുവരിയിലെ വിവാദ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ. വിദ്യാർഥികൾക്ക് പരിമിതമായ രീതിയിൽ പരമ്പരാഗതവും ആചാരാധിഷ്ഠിതവുമായ ചിഹ്നങ്ങൾ ധരിക്കാൻ അനുമതി നൽകിക്കൊണ്ട് പുതിയ ഉത്തരവിറക്കുകയും ചെയ്തു. ക്ലാസ് മുറികളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നത് 2022 ൽ ബിജെപി സർക്കാർ നിരോധിച്ചിരുന്നു. 1983ലെ കർണാടക വിദ്യാഭ്യാസ നിയമത്തിന്റെ അടിസ്ഥാനത്തിൽ മെയ് 13ന് പുറപ്പെടുവിച്ച ഉത്തരവിൽ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ, പ്രീ-യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ശിരോവസ്ത്രം, തലപ്പാവ്, രുദ്രാക്ഷം തുടങ്ങിയ ആചാരപരമായ വസ്ത്രങ്ങൾ ധരിക്കാൻ അനുവാദം നൽകുന്നു.
അച്ചടക്കത്തെയും സുരക്ഷയെയും ബാധിക്കാത്ത തരത്തിലാകണം അവ ധരിക്കേണ്ടതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമത്വം, സാഹോദര്യം, മതേതരത്വം, തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഒരു വിദ്യാർഥിയും വിവേചനമോ അപമാനമോ നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ സ്കൂൾ വികസന, നിരീക്ഷണ സമിതികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മുമ്പ് പുറപ്പെടുവിച്ച ഏതെങ്കിലും സർക്കുലറുകളോ സ്ഥാപന നിർദേശങ്ങളോ നിലവിലുണ്ടെങ്കിൽ അത് അസാധുവായിരിക്കുമെന്നും അറിയിച്ചു.

