സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി രാജിവയ്ക്കുന്നു
ന്യൂഡൽഹി : സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി രാജിവയ്ക്കുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ടേം തികയ്ക്കാന്‍ രണ്ടുവര്‍ഷം അവശേഷിക്കെയാണ് രാജി.
അനാരോഗ്യം കാരണം പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അടുത്തമാസം യോഗം ചേര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കും.
2021 ഏപ്രില്‍ വരെ സുധാകര്‍ റെഡ്ഡിക്ക് കാലാവധിയുണ്ട്. അത് വരെ ജനറല്‍ സെക്രട്ടറി പദവിയില്‍ തുടരണമെന്ന് കേന്ദ്ര സെക്രട്ടറിയേറ്റ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 2012 മുതല്‍ ഈ പദവിയില്‍ ഇരിക്കുന്ന നേതാവാണ് സുധാകര്‍ റെഡ്ഡി. ഇപ്പോള്‍ മൂന്നാമൂഴമാണ്. ആരോഗ്യം മോശമായതിനാല്‍ പാര്‍ട്ടിയെ നയിക്കുന്നതിന് പ്രയാസമുണ്ടെന്ന് സുധാകര്‍ റെഡ്ഡി നേതാക്കളെ അറിയിച്ചു.
സി.പി.ഐയുടെ പരമാധികാര സമിതിയായ നാഷണല്‍ കൗണ്‍സില്‍ അടുത്തമാസം യോഗം ചേരും. അടുത്ത ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും. ഒരു പക്ഷേ കേരളത്തില്‍ നിന്നാകും അടുത്ത സെക്രട്ടറി എന്ന് സൂചനയുണ്ട്. സി.പി.ഐക്ക് ശക്തമായ അടിത്തറ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ പ്രധാനമാണ് കേരളമാണ്.