എം ബി രാജേഷ് പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കര്‍
പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി സിപിഐ എമ്മിലെ എം ബി രാജേഷിനെ തെരഞ്ഞെടുത്തു. കേരള നിയമസഭയുടെ 23–ാമത്തെ സ്പീക്കറാണ് എം ബി രാജേഷ്. സിപിഐ എം സംസഥാന കമ്മിറ്റിയംഗമായ എം ബി രാജേഷ് തൃത്താല മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രോടെം സ്പീക്കർ പിടിഎ റഹീമിന്റെ അധ്യക്ഷതയിൽ ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എം ബി രാജേഷിന് 96 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു.
സഭയില്‍ എല്ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41അംഗങ്ങളുമാണുള്ളത്. കീഴ്വഴക്കമനുരിച്ച് പ്രോടെം സ്പീക്കർക്ക് വോട്ട് ചെയ്യാനാകില്ല. ആരോഗ്യ കാരണങ്ങളാല്‍ രണ്ട് എല്‍ഡിഎഫ് അംഗങ്ങള്‍ക്കും ഒരു യുഡിഎഫ് അംഗത്തിനും വോട്ടുചെയ്യാനായില്ല. 2 നാമനിർദേശപത്രികകളാണ് എം ബി രാജേഷിന് വേണ്ടി നല്കിയത്. ഒന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പേര് നിര്‍ദേശിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ പിന്താങ്ങി. മറ്റൊന്നില്‍ സിപിഐ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന്‍ പേര് നിര്‍ദേശിച്ചു. ജെഡിഎസ് കക്ഷി നേതാവ് മാത്യു ടി തോമസ് പിന്താങ്ങി. വിഷ്ണുനാഥിനെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിര്‍ദേശിച്ചു. മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പിന്തുണച്ചു.
രാവിലെ ഒൻപതിന് സഭ ചേർന്നയുടനെ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. സ്ഥാനാര്‍ഥികളുടെ പേരിനുനേരേ ഗുണനചിഹ്നമിട്ടാണ് വോട്ട് ചെയ്യേണ്ടത്. നിയമസഭാ സെക്രട്ടറി ഇൻ ചാർജ് നിയമസഭാംഗങ്ങളുടെ പേരുവിളിച്ച് വോട്ട് ചെയ്യാനായി ക്ഷണിച്ചു. ആദ്യം മുഖ്യമന്ത്രി പിണറായി വിജയനാണ് വോട്ട് ചെയ്തത്. അംഗങ്ങളുടെ ഇരിപ്പിടങ്ങളുടെ ക്രമമനുസരിച്ചാണ് വോട്ട്ചെയ്യാന്‍ ക്ഷണിച്ചിരുന്നത്. സ്പീക്കറുടെ വേദിയിയുടെ പിൻഭാഗത്ത് ഇരുവശങ്ങളിലായാണ് പോളിങ് ബൂത്ത് സജ്ജീകരിച്ചത്. 9.45 ഓടെ വോട്ടെടുപ്പ് പൂർത്തിയായി. പതിനഞ്ച് മിനിറ്റിനകം വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചു.
ഫലപ്രഖ്യാപനത്തിനുശേഷം അംഗങ്ങൾ സ്പീക്കറുടെ അടുത്തെത്തി ആശംസ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ചേർന്ന് എം ബി രാജേഷിനെ സ്പീക്കറുടെ ഡയസിലേക്ക് നയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ , വിവിധ കക്ഷിനേതാക്കൾ എന്നിവർ സ്പീക്കറെ അഭിനന്ദിച്ച് സംസാരിച്ചു.