ചാന്ദ്രയാൻ 2 കുതിച്ചുയർന്നു
ശ്രീഹരിക്കോട്ട : രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്. മാർക്ക് 3ന്റെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നിൽ ചോർച്ചയുണ്ടായതിനെത്തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചത്. ചെറിയ തകരാറാണെന്നു പരിശോധനയിൽ വ്യക്തമായി. ടാങ്ക് ചോരാനുണ്ടായ സാഹചര്യങ്ങൾ പരിശോധിച്ച് ഈ പിഴവ് ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ഭൂമിയുടെ ഭ്രമണപഥത്തിൽ 17 ദിവസം വലംവച്ച ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്കുള്ള യാത്ര തുടങ്ങാനായിരുന്നു ആദ്യം നിശ്ചയിച്ചത്. എന്നാൽ, പുതിയ സമയക്രമമനുസരിച്ച് 23 ദിവസം പേടകം ഭൂമിയെ വലംവയ്ക്കും. 8 ദിവസമെടുത്താണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. നേരത്തേ 22–ാം ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താനായിരുന്നു തീരുമാനം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ 28 ദിവസം വലംവച്ച ശേഷം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനായിരുന്നു നേരത്തേയുള്ള തീരുമാനമെങ്കിൽ പുതിയ സമയ പ്രകാരം 13 ദിവസമായി കുറച്ചു.
ചന്ദ്രയാൻ 2:പുതിയ സമയക്രമം
ജൂലൈ 22: ഉച്ചയ്ക്ക് 2.43 വിക്ഷേപണം
ഓഗസ്റ്റ് 13: ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്കുള്ള ഗതിമാറ്റം(ട്രാൻസ് ലൂണാർ ഇൻജെക്‌ഷൻ) തുടങ്ങുന്നു.
ഓഗസ്റ്റ് 20: ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നു
സെപ്റ്റംബർ 2: ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപ്പെടുന്നു.
സെപ്റ്റംബർ 3: ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തെത്തുന്നു
സെപ്റ്റംബർ 7: ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നു.
‘ജി.എസ്.എൽ.വി. മാർക്ക്-3’ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. അതിശക്തമായ വിക്ഷേപണവാഹനം എന്നനിലയിൽ തെലുങ്ക് മാധ്യമങ്ങൾ ഈ റോക്കറ്റിന് ‘ബാഹുബലി’ എന്ന വിശേഷണം നൽകിയിരുന്നു. ജി.എസ്.എൽ.വി. ശ്രേണിയിൽ നൂതനസാങ്കേതികത ഉപയോഗിച്ച് വികസിപ്പിച്ച റോക്കറ്റാണിത്. ദൗത്യത്തിനായി ഇത് 3.84 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിക്കും.
ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ, ചാന്ദ്രപ്രതലത്തിൽ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോവർ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ-2 പേടകം. ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.ചന്ദ്രനിൽ ജലത്തിന്റെയും ടൈറ്റാനിയം, കാൽസ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെയും സാന്നിധ്യം ഉൾപ്പെടെ നിരവധി കാര്യങ്ങൾ കണ്ടെത്തിയത് ചന്ദ്രയാൻ-1 ദൗത്യത്തിലൂടെയായിരുന്നു. ഇതിന്റെ തുടർച്ചയാണ് ചന്ദ്രയാൻ-2. 2008 ഒക്ടോബർ 22-നാണ് ‘ചന്ദ്രയാൻ-1’ പേടകം വിക്ഷേപിച്ചത്.
രണ്ടാം ദൗത്യത്തിലെ ലാൻഡർ, ദക്ഷിണധ്രുവത്തിൽ നിലംതൊടേണ്ട മേഖല ഐഎസ‌്ആർഒ മാപ്പ‌് ചെയ്തിട്ടുണ്ട‌്. എന്നാൽ, കൃത്യമായ കേന്ദ്രം ചാന്ദ്രയാനിലെ ‘കണ്ണു’കളും ‘തലച്ചോറു’മാകും കണ്ടെത്തുക. ഇതിനായി ആധുനിക ക്യാമറകളും സെൻസറുകളും പേടകത്തിലുണ്ട‌്. സ്വയംനിയന്ത്രിത സംവിധാനം ഉപയോഗിച്ചാണ‌് ഇത‌് സാധ്യമാക്കുക.സെപ‌്തംബർ ആറിനോ ഏഴിനോ ചാന്ദ്രപഥത്തിലെത്തുന്ന ചാന്ദ്രയാൻ പേടകത്തിൽനിന്ന‌് ലാൻഡർ (വിക്രം) വേർപെടും. ലാൻഡർ ചന്ദ്രന്റെ പ്രതലത്തിലിറങ്ങാൻ 15 മിനിറ്റ‌് മതിയാകും. എന്നാൽ, ഈ 15 മിനിറ്റ‌് ഏറെ നിർണായകമാണ‌്. ലാൻഡറിനെ ബൂസ‌്റ്റർ റോക്കറ്റുകൾ പ്രവർത്തിപ്പിച്ച‌് വേഗത കുറയ‌്ക്കണം.
ചന്ദ്രയാന്റെ ആദ്യ ദൗത്യത്തിൽ നിന്നും വ്യത്സ്യതമായി സോഫ്റ്റ് ലാൻഡിംഗ് ടെക്നൊളജിയാണ് ഇത്തവണ ലാൻഡ് ചെയ്യാൻ ഉപയോഗിക്കുക. ‘അപ്പൂപ്പൻതാടി’യെപ്പോലെ പതുക്കെ താഴേക്ക‌് എത്തി നാലുകാലിൽ നിൽക്കണം. പാളിച്ചയുണ്ടായാൽ ലാൻഡർ ഇടിച്ചിറങ്ങി തകരും. ചന്ദ്രനിലെ ദക്ഷിണധ്രുവം വലുതും ചെറുതുമായ ഗർത്തങ്ങളുടെ കേന്ദ്രമാണ‌്. പതിവായി ഉൽക്കാപതനകേന്ദ്രവും. അതുകൊണ്ടുതന്നെ ചാന്ദ്രയാൻ–-2 ദൗത്യത്തിന‌് വെല്ലുവിളി ഏറെയാണ‌്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ‌് സോഫ‌്റ്റ‌് ലാൻഡിങ്ങിൽ ഇതുവരെ വിജയം കണ്ടവർ. അടുത്തിടെ, ഇസ്രയേൽ ദൗത്യം പരാജയപ്പെട്ടിരുന്നു. 38 സോഫ‌്റ്റ‌് ലാൻഡ‌് ദൗത്യമാണ‌് ഇതുവരെ നടന്നിട്ടുള്ളത‌്.