'പ്രണയനൈരാശ്യ' കൊല: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തീകൊളുത്തി കൊന്നു, യുവാവും മരിച്ചു
കാക്കനാട്: മിഥുന്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അര്‍ധരാത്രിയെത്തിയത് ദേഹത്ത് പെട്രോള്‍ ഒഴിച്ചായിരിക്കാം എന്ന സംശയം പങ്കുവെച്ച് അയല്‍വാസികള്‍. കാക്കനാട് അത്താണിയില്‍ പത്മാലയത്തില്‍ ഷാലന്റെ മകള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ദേവികയെ പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ മിഥുനെ കുറിച്ച് സംശയങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു ദേവികയുടെ അയല്‍ക്കാര്‍.
ദേഹത്ത് പെട്രോളൊഴിച്ചതിനുശേഷമാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്ന് സംശയിക്കുന്നതായി അയല്‍വാസി ഒരു സ്വകാര്യ മാധ്യമത്തോടാണ് പറഞ്ഞത്. ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ ഇരുവരും നിന്ന് കത്തുന്നതാണ് കണ്ടത്. പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. മിഥുന്‍ മുൻപും ഷാലന്റെ വീട്ടിലെത്തിയിരുന്നതായും അയല്‍വാസി പറഞ്ഞു.
കാളങ്ങാട്ട് പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവിക (17)യാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ പൊള്ളലേറ്റ് മരിച്ചത്. ദേഹത്ത് തീ പടര്‍ത്തി സാരമായി പൊളളലേറ്റ യുവാവ് പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പറവൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവിന് ഗുരുതരമായി പൊളളലേറ്റു.
പെണ്‍കുട്ടിയെ കൊല്ലാനുറച്ച് രാത്രി വീട്ടിലേക്ക് യു വാവ് അതിക്രമിച്ച് കയറുകയായിരുന്നു. വാതിലില്‍ തട്ടിവിളിച്ചതു കേട്ട് പെണ്‍കുട്ടിയുടെ പിതാവാണ് വാതില്‍ തുറന്നത്. പിന്നാലെ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ മേല്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.