ഫാറൂഖ് അബ്‌ദുള്ളയെ മോചിപ്പിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 റദ്ദാക്കി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിക്കുന്നു. ഫാറൂഖ് അബ്ദുള്ളയെ തടങ്കിലാക്കിയ നടപടി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മുകശ്‌മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഉത്തരവിറക്കിയത്. ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷമാണ് ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിക്കുന്നത്. വിചാരണ കൂടാതെ തടങ്കലിലാക്കാന്‍ പൊതുസുരക്ഷാ നിയമവും 83-കാരനായ ഫാറുഖ് അബ്‌ദുള്ളയുടെ പേരില്‍ ചുമത്തിയിരുന്നു. പൊതുസുരക്ഷാ നിയമപ്രകാരം ഫാറൂഖ് അബ്ദുള്ളയുടെ വീട്ടു തടങ്കല്‍ മൂന്ന് മാസത്തേക്കാണ് നീട്ടിയിരുന്നത്.
അതേ സമയം അദ്ദേഹത്തിന്റെ മകനും മുൻ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളയും മറ്റൊരു മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ഇപ്പോഴും തടങ്കലിലാണ്.മൂന്നു തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നിലവില്‍ ലോക്‌സഭാംഗവുമായ ഫാറൂഖ് അബ്ദുല്ല, കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ഓഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്. സബ് ജയിലായി പ്രഖ്യാപിക്കപ്പെട്ട ശ്രീനഗറിലെ വസതിയിലായിരുന്നു അദ്ദേഹം.