ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: തീരദേശ ഹര്‍ത്താല്‍ തുടങ്ങി
കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെ സംസ്ഥാനത്തെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ തീരദേശ ഹര്‍ത്താല്‍ തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം ആറുമുതല്‍ 24 മണിക്കൂറാണ് ഹര്‍ത്താലിന് ആഹ്വാനം. അമേരിക്കന്‍ കുത്തക കമ്ബനികള്‍ക്ക് അനുമതി നല്‍കാനുണ്ടായ നീക്കം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് മന്ത്രി രാജിവെക്കുക, മത്സ്യത്തൊഴിലാളി ദ്രോഹ ഫിഷറീസ് നയം തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്. ഹാര്‍ബറുകള്‍ അടച്ചിട്ടും ബോട്ടുകള്‍ കടലില്‍ ഇറക്കാതെയുമാണ് ഹര്‍ത്താല്‍.
ഹര്‍ത്താല്‍ വിജയമാക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്നും പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ സാമൂഹിക സംഘടനകളോട് നന്ദിയുണ്ടെന്നും രക്ഷാധികാരികളായ ടി.എന്‍. പ്രതാപന്‍ എം.പി, ചെയര്‍മാന്‍ ജോസഫ് സേവ്യര്‍ കളപ്പുരക്കല്‍, വര്‍ക്കിങ് ചെയര്‍മാന്‍മാരായ അഡ്വ. കെ.കെ. രാധാകൃഷ്ണന്‍, ഉമ്മര്‍ ഒട്ടുമ്മല്‍, ട്രഷറര്‍ നൗഷാദ് തോപ്പുംപടി എന്നിവര്‍ അറിയിച്ചു.
അതേസമയം, ഒരു വിഭാഗം മത്സ്യത്തൊഴിലാളി സംഘടനകള്‍ ഹര്‍ത്താലില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി, കെ.യു.ടി.സി എന്നീ സംഘടനകളാണ് പിന്‍മാറിയത്. ധാരണാപത്രങ്ങള്‍ സര്‍ക്കാര്‍ റദ്ദ് ചെയ്ത സാഹചര്യത്തിലാണ് വിട്ടുനില്‍ക്കുന്നത്. എന്നാല്‍, ബോട്ട് ഉടമകള്‍ ഹര്‍ത്താലിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്.
വെള്ളിയാഴ്ച സമരത്തിനെ അനുകൂലിക്കുന്നവര്‍ കൊല്ലം തങ്കശ്ശേരിയില്‍നിന്ന് പ്രകടനവുമായി വാടി ഹാര്‍ബറിലെത്തിയത് സംഘര്‍ഷത്തിനിടയാക്കി. എതിര്‍വിഭാഗം സംഘടിച്ചതോടെ നേരിയ സംഘര്‍ഷ സാധ്യത ഉടലെടുക്കുകയായിരുന്നു.
ഹര്‍ത്താല്‍ ആഹ്വാനം തള്ളി വാടിയില്‍നിന്ന് നിരവധി വള്ളങ്ങള്‍ കടലില്‍ പോയിരുന്നു. തിരികെയെത്തുന്ന വള്ളങ്ങളില്‍നിന്ന് മത്സ്യം ലേലംചെയ്യാന്‍ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. എന്നാല്‍ പതിവുപോലെ കാര്യങ്ങള്‍ നടക്കുമെന്ന് പറഞ്ഞ് എതിര്‍വിഭാഗവും രംഗത്തെത്തിയതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി.
വെള്ളിയാഴ്‌ച വൈകുന്നേരം വാടി, തങ്കശേരി കടപ്പുറത്തുനിന്ന് വള്ളങ്ങള്‍ കടലില്‍ പോയിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരം മത്സ്യം കയറ്റികൊണ്ടുപോകാന്‍ എത്തിയ വാഹനങ്ങളെ ഉള്‍പ്പെടെ വാടി ഹാര്‍ബറിനുള്ളില്‍ സമരാനുകൂലികള്‍ തടഞ്ഞിട്ട് ഗേറ്റും പൂട്ടിയിരുന്നു. പൊലീസ് എത്തിയാണ് ഗേറ്റ് തുറന്നത്.