ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആവശ്യമെങ്കില്‍ ബിനീഷിനെ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
അനൂപിന് പണം നല്‍കിയവരെ മുഴുവന്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. അനൂപിന്റെ മൊഴിയുമായി ഇവരുടെ മൊഴികള്‍ പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടി.
ശാന്തിനഗറിലെ ഇഡി ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ആരംഭിച്ച ചോദ്യം ചെയ്യല്‍ ആറു മണിക്കൂര്‍ നീണ്ടുനിന്നു. മയക്കുമരുന്നു കടത്ത് കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായുള്ള സാന്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്താനായിരുന്നു ബിനീഷ് കോടിയേരിയെ ഇഡി വിളിപ്പിച്ചത്.
നേരത്തെ സ്വര്‍ണക്കടത്തു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി കൊച്ചി യൂണിറ്റ് സെപ്റ്റംബര്‍ ഒൻപതിന് ബിനീഷിനെ ചോദ്യംചെയ്തിരുന്നു.
ബംഗളൂരു മയക്കുമരുന്നു കേസില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ (എന്‍സിബി) പിടിയിലായ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്, ഡി. അനിഖ എന്നിവരെ അറസ്റ്റ് ചെയ്തതോടെയായിരുന്നു കന്നഡ സിനിമാലോകത്തെ മയക്കുമരുന്നു ബന്ധം വെളിപ്പെട്ടത്. മൂവരുമാണ് കന്നഡ ചലച്ചിത്രതാരങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്.
2015ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കിയെന്ന് അനൂപ് എന്‍സിബിക്കു മൊഴി നല്‍കിയിരുന്നു. സഹോദരന് ബിനോയിക്കും രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിനീഷ് ബംഗളൂരുവിലെത്തിയത്.