അഭിജിത്തിന്റെ വിയോഗം വിശ്വസിക്കാനാകാതെ കുടുംബം
കൊല്ലം:കാശ്മീരിലെ ബാരാമുള്ളയിലേക്ക് സൈനിക സേവനത്തിന് പോയ ഇടയം ആലുംമൂട്ടില്‍ കിഴക്കതില്‍ പിഎസ് അഭിജിത്തിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല ആയൂരിലെ നാട്ടുകാരും ബന്ധുക്കളും. ബാരാമുള്ളയില്‍ പട്രോളിങിനിടെ, കുഴിബോംബ് പൊട്ടിയാണ് 22കാരനായ അഭിജിത്ത് വീരമൃത്യു വരിച്ചത്. കിഴക്കതില്‍ വീട്ടില്‍ പ്രഹ്ലാദന്റെയും ശ്രീകലയുടേയും മകനാണ് അഭിജിത്.
ഒട്ടേറെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് അഭിജിത്ത് സൈന്യത്തില്‍ ചേര്‍ന്നത്. രാജ്യസേവനത്തോടൊപ്പം തന്റെ കുടുംബത്തിന് ഒരു താങ്ങാകാന്‍ കഴിയുന്ന ജോലിയെന്ന നിലയിലും കരസേനയിലെ ജവാന്‍ സ്ഥാനത്തെ അഭിജിത്ത് കണ്ടിരുന്നു. കടമുറി വീടിന്റെ സ്ഥാനത്ത് തന്റെ കുടുംബത്തിന് സ്വസ്ഥമായി തലചായ്ക്കാന്‍ സാധിക്കുന്ന അടച്ചുറപ്പുള്ള ഒരു നല്ല വീടെന്ന സ്വപ്‌നവും ഒപ്പം അനുജത്തിയുടെ വിവാഹമെന്ന ആഗ്രഹവുമായാണ് അഭിജിത്ത് സൈന്യത്തില്‍ ചേര്‍ന്നത്. ഒന്നും യാഥാര്‍ഥ്യമായില്ല. എല്ലാ സ്വപ്‌നങ്ങളും ബാക്കിയാക്കി ഇന്ന് അഭിജിത്തിന്റെ മൃതദേഹമെത്തിയത് ആ പഴയ കടമുറി വീട്ടിലേക്കു തന്നെയായിരുന്നു.
3 കൊച്ചു കടമുറികളും അടുക്കളയും ചേരുന്നതാണ് അഭിജിത്തിന്റെ ആയൂര്‍ ഇടയത്തെ വീട്. കരസേനയില്‍ ജോലി ലഭിച്ചതോടെ വായ്പയെടുത്ത് നല്ലൊരു വീടു നിര്‍മ്മിക്കണമെന്ന് അഭിജിത്ത് സ്വപ്‌നം കണ്ടിരുന്നു. വീട്ടില്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ സമീപത്തെ ശ്രീനാരായണ ഹാളിലാണ് അഭിജിത്തിന്റെ മൃതദേഹം പൊതു ദര്‍ശനത്തിനു വെച്ചത്. കുട്ടിക്കാലം മുതല്‍ കമ്ബക്കോട്ടെ അമ്മ വീട്ടിലായിരുന്നു അഭിജിത്ത് ഏറെയും ചെലവഴിച്ചിരുന്നത്. പട്ടാളത്തില്‍ ചേരുക, രാജ്യസേവനം ചെയ്യുക എന്ന അമ്മാവന്‍ സന്തോഷിന്റെ നടക്കാതെ പോയ ആഗ്രഹമാണ് അഭിജിത്ത് നേടിയെടുത്തത്.
3 വര്‍ഷം മുന്‍പു പട്ടാളത്തിലേക്കു സെലക്ഷന്‍ ലഭിച്ചപ്പോള്‍ അഭിജിത്തിനെ അറെ സന്തോഷത്തോടെയാണ് വീട്ടുകാര്‍ യാത്രയാക്കിയത്. എന്നാല്‍ എല്ലാം കണ്ണീരില്‍ കുതിരാനായിരുന്നു വിധി. സൗദിയില്‍ ഡ്രൈവറായ അഭിജിത്തിന്റെ അച്ഛന്‍ പ്രഹ്ലാദനു കാര്യമായ വരുമാനം ലഭിച്ചിരുന്നില്ല.
അഭിജിത്ത് അപകടത്തില്‍ കൊല്ലപ്പെടുന്നതിനു മുമ്ബായി പുലര്‍ച്ചെ ഫോണില്‍ അമ്മയോടു സംസാരിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ കോയിന്‍ ബോക്‌സില്‍ നിന്നു വിളിച്ചാണ് 2 മിനിറ്റ് സംസാരിച്ചത്.