45 മണിക്കൂർ മനോധൈര്യം കൈവിടാതെ ബാബു; മലയില്‍ കുടുങ്ങിയത് ഇങ്ങനെ
മലയില്‍ കുടുങ്ങിയത് ഇങ്ങനെ :
തിങ്കളാഴ്ച രാവിലെയാണ് 3 സുഹൃത്തുക്കള്‍ക്കൊപ്പം ബാബു കൂര്‍മ്ബാച്ചി മല കയറിയത്. 1000 മീറ്റർ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ കാലിനു പരിക്കേറ്റിട്ടുണ്ട്.
താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് ബാബു സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു. ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്താന്‍ കഴിഞ്ഞു. ഹെലികോപ്ടര്‍ ഉപയോഗിച്ച് താഴെയിറക്കാന്‍ നീക്കം നടത്തുന്നതിനിടെ രക്ഷിക്കണമെന്ന് ഷര്‍ട്ടുയര്‍ത്തി അഭ്യര്‍ഥിച്ചു. പകലിന്റെ ചൂടും രാത്രിയിലെ തണുപ്പും കാരണം യുവാവ് ക്ഷീണിതനാണെങ്കിലും ബാബു സുരക്ഷിതനാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായതോടെ യുവാവുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാൽ ഇന്നലെ രാത്രിയോടെ എത്തിയ കരസേനാ വിദഗ്ദ്ധ സംഘം ബാബുവിനെ രക്ഷിക്കുകയായിരുന്നു.
45 മണിക്കൂറിലധികമായി മലമ്പുഴയിൽ ചെറാട് പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയിച്ചു. കരസേനാ സംഘത്തിലെ സൈനികന്‍ ബാബുവിന്റെ അരികില്‍ എത്തി ഭക്ഷണവും വെള്ളവും നല്‍കി. തുടര്‍ന്ന് ബാബുവിനെ സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് സൈനികനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 9.30ന് ആരംഭിച്ച് 40 മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവില്‍ ബാബുവിനെ സൈന്യം മലമുകളിലെത്തിച്ചു
രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് ഇറങ്ങുകയായിരുന്നു. മലമുകളില്‍ തമ്ബടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥര്‍ ദൗത്യം ആരംഭിച്ചത്. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തുടര്‍ന്നുള്ള വൈദ്യസഹായം ഇവര്‍ നല്‍കും. ബാബുവിനെ താഴെ എത്തിച്ചാലുടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.