നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ അമ്മ പ്രേമകുമാരി ജയിലിലെത്തി കണ്ടു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ജയിലിലെത്തി അമ്മ പ്രേമമകുമാരി മകളെ കണ്ടത്. 12 വർഷത്തിനുശേഷമാണ് നിമിഷപ്രിയയെ അമ്മ കാണുന്നത്. ഇന്നലെ യെമന്റെ തലസ്ഥാനമായ സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം വഴിയാണ് മകളെ കാണാനുള്ള അപേക്ഷ ജയിലധികൃതർക്ക് നൽകിയത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയും സാമുവൽ ജറോമും പ്രേമകുമാരിക്കൊപ്പം ജയിലിലെത്തി. 2012-ലാണ് നിമിഷപ്രിയയെ അമ്മ അവസാനമായി കണ്ടത്.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്നത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്നാണ് കേസ്.
2020ൽ സനയിലെ വിചാരണക്കോടതി നിമിഷയ്‌ക്ക് വധശിക്ഷ വിധിച്ചു. 2023 നവംബറിൽ യമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ നൽകിയ അപ്പീലും നിരസിച്ചു. ദിയാധനം നൽകിയാൽ മോചിപ്പിക്കാമെന്ന മാർഗമാണ് ഇനി മുന്നിലുള്ളത്.